കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയതിനെതിരെ പുനപരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

വിസിയെ പുനര്‍ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോള്‍ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

0
90

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് സർക്കാർ പുനപരിശോധന ഹർജി നൽകിയത്. നിയമിക്കപ്പെട്ടയാളുടെ യോഗ്യതയിൽ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹർജിക്കാർ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനപരിശോധന ഹർജിയിൽ സർക്കാർ പറയുന്നു.

വിധി വലിയ രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും ഹർജിയിൽ പറയുന്നു. മികച്ച വിദ്യാഭ്യാസ വിദഗ്ധനാണ് പുറത്ത് പോയ വിസി. ഗോപിനാഥ് രവീന്ദ്രൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി പരിഗണിക്കാത്ത വിഷയം സുപ്രീംകോടതി വിധിക്ക് ആധാരമാക്കിയത് തെറ്റായ കീഴ്വഴക്കമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തുറന്ന കോടതിയിൽ വാദം കേൾക്കണം എന്ന ആവശ്യവും ഹർജിയിൽ കേരളം മുന്നോട്ടു വച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരിന്നു കേസില്‍ വിധി പ്രസ്താവിച്ചത്. ഒരു വിസിയെ പുനര്‍ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോള്‍ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനര്‍ നിയമിക്കാന്‍ യോഗ്യതയുണ്ടോ എന്നത് കോടതി പരിശോധിച്ചില്ല. അത് സെലക്ഷന്‍ കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതേസമയം നിയമന രീതി ചട്ടവിരുദ്ധമാണ്. ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടതെന്നു കോടതി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.