‘ വിജയകാന്ത് ജിയുടെ വിയോഗത്തില്‍ അതിയായ ദുഖം തോന്നുന്നു ‘ ; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഒരു നടനെന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും മകച്ച പ്രകടനം വിജയകാന്ത് കാഴ്ചവച്ചു. വിജയകാന്തിന്റെ വിടവ് നികത്താനാകില്ലെന്നും പ്രധാമന്ത്രി പറഞ്ഞു.

0
297

ചെന്നൈ: തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു നടനെന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും മകച്ച പ്രകടനം വിജയകാന്ത് കാഴ്ചവച്ചു. വിജയകാന്തിന്റെ വിടവ് നികത്താനാകില്ലെന്നും പ്രധാമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകൾ

വിജയകാന്ത് ജിയുടെ വിയോഗത്തില്‍ അതിയായ ദുഖം തോന്നുന്നു. തമിഴ് സിനിമയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. സിനിമയിലെ പ്രകടനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനസേവനത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിടവ് നികത്താനാകില്ല. വിജയകാന്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു. ഈ അവസരത്തില്‍ വര്‍ഷങ്ങളായി അദ്ദഹത്തോടൊപ്പം പങ്കിട്ട ഓരോ നിമിഷവും ഞാന്‍ ഓര്‍ത്തെടുക്കുന്നു. ഈ സങ്കടം നിറഞ്ഞ വേളയില്‍ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും ആരാധകര്‍ക്കൊപ്പവുമാണ്, ഓം ശാന്തി-

വ്യാഴാഴ്ച രാവിലെയോടെയാണ് കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ വിജയകാന്ത് വിടവാങ്ങുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് അന്ത്യം സംഭവിച്ചത്.

തൊണ്ണൂറുകളിലെ തമിഴിലെ സൂപ്പർതാരമായിരുന്നു വിജയകാന്ത്. ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. ആക്ഷൻ സിനിമകളിലെ നായകനായിരുന്നു അദ്ദേഹം. വില്ലനായാണ് വിജയകാന്ത് തമിഴ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ആക്ഷൻ ഹീറോയായി മാറുകയായിരുന്നു. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പട്ടു. അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹി കാത്തിരുന്താൽ, ചിന്ന ഗൌണ്ടർ, വല്ലരസു ക്യാപ്റ്റൻ പ്രഭാകരൻ എന്നിവയാണ് വിജയകാന്തിന്റെ ചില ശ്രദ്ധേയ സിനിമകൾ.

ഡിഎംഡികെയുടെ സ്ഥാപകനാണ് വിജയകാന്ത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയകാന്ത് മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്‍തിരുന്നു.