‘ഭാരത് ജോഡോ’ അല്ല ‘ഭാരത് ന്യായ് യാത്ര’; രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ജനുവരി 14 മുതൽ ‌ആരംഭിക്കുന്നു

വടക്കുകിഴക്കൻ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇത്തവണ യാത്ര സമാപിക്കുക. രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ഭാരത് ന്യായ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

0
171

ന്യൂഡൽഹി: രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി 14-ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഭാരത് ജോഡോ യാത്രയിൽ തുടങ്ങിയെങ്കിലും ഇപ്പോൾ ആ പേരിൽ ചെറിയ മാറ്റങ്ങൾ വരുത്താനാണ് തീരുമാനം. ഇതോടെ ഭാരത് ജോഡോ യാത്ര ‘ഭാരത് ന്യായ് യാത്ര’ ആയിമാറി. വടക്കുകിഴക്കൻ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇത്തവണ യാത്ര സമാപിക്കുക. രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ഭാരത് ന്യായ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ് യാത്ര കടന്നുപോകും. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 6,200 കിലോമീറ്ററിലാണ് യാത്ര നടത്തുന്നത്.

ജനുവരി 14-ന് മണിപ്പൂരിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. 2022 സെപ്റ്റംബർ 7ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം ഏകദേശം 4,080 കിലോമീറ്റർ ദൂരം പിന്നിട്ട് 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്. 126 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. ഇത് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്രയായിരുന്നു.

യാത്രയുടെ രണ്ടാം ഘട്ടം ഹൈബ്രിഡ് മോഡിൽ ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും റാലിയിൽ പങ്കെടുക്കും. രണ്ട് റൂട്ടുകളാണ് യാത്രയ്ക്കായി കോൺഗ്രസ് പരിഗണിക്കുന്നത്. ഇതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായിരിക്കും യാത്ര കൂടുതൽ പ്രാധാന്യം നൽകുകയെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.