81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി; മൂന്ന് പേര്‍ അറസ്റ്റിൽ

കൊവിഡ്-19 പരിശോധനയ്ക്കിടെ ഐ സി എം ആര്‍ ശേഖരിച്ച വിവരങ്ങളാണ് ചോർന്നതെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിരവധി പേരുടെ വിവരങ്ങളും ചോർന്നതായി സ്ക്രീൻ ഷോട്ടുകളിൽ വ്യക്തമായിരുന്നു.

0
176

ന്യുഡല്‍ഹി: 81 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയ സംഭവത്തിത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) വിവരങ്ങളാണ് ചോർത്തിയതെന്ന് പ്രതികൾ ദില്ലി പൊലീസിനോട് പറഞ്ഞു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) വിവരങ്ങളും ചോർത്തിയതായി പ്രതികൾ സമ്മതിച്ചു.

81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്നും സാങ്കേതിക രംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നു. ഐ സി എം ആറിന്റെ ഡേറ്റാ ബേസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം സി ബി ഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ചോർന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന ഹാക്കറാണ് പൊതു ജനശ്രദ്ധയില്‍ പെടുത്തിയത്. ആധാര്‍, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, താല്‍ക്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഹാക്കര്‍ വിശദീകരിച്ചു.

കൊവിഡ്-19 പരിശോധനയ്ക്കിടെ ഐ സി എം ആര്‍ ശേഖരിച്ച വിവരങ്ങളാണ് ചോർന്നതെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിരവധി പേരുടെ വിവരങ്ങളും ചോർന്നതായി സ്ക്രീൻ ഷോട്ടുകളിൽ വ്യക്തമായിരുന്നു. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള 1,00,000 ഫയലുകളുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.