ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ മരണ കാരണം അമിത ലഹരി ഉപയോഗം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ലഹരിയുടെ അമിത ഉപയോഗമാണ് മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ലഹരിയിൽനിന്ന് മുക്തനാകാൻ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു.

0
475

കാലിഫോർണിയ: ഫ്രണ്ട്സ് എന്ന ജനപ്രിയ വെബ് സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയുടെ മരണം വലിയ ഞെട്ടലാണ് ആരാധകരിൽ ഉണ്ടാക്കിയത്. എന്നാൽ ഇപ്പോൾ മാത്യുവിന്റെ മരണകാരണം പുറത്തുവന്നിരിക്കുകയാണ്. 54 വയസ്സുകാരനായ ഇദ്ദേഹത്തെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെറ്റാമൈൻ എന്ന ലഹരിയുടെ അമിത ഉപയോഗമാണ് മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

മാത്യു പെറിയുടെ മരണകാരണം കെറ്റാമൈനിൻറെ അമിതോപയോഗത്താൽ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞത്. പെറി മദ്യത്തിനും വേദനസംഹാരികൾക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ലഹരിയിൽനിന്ന് മുക്തനാകാൻ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ ഫലം ഒന്നും ഉണ്ടായില്ല. കെറ്റാമൈൻ അമിതമായി ഉപയോഗിച്ചതിനാൽ അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ മുങ്ങി പോകുകയായിരുന്നു പെറി.

1979 ൽ പുറത്തിറങ്ങിയ 240 റോബർട്ട് എന്ന സീരീസിലൂടെയാണ് വിനോദരംഗത്ത് മാത്യു അരങ്ങേറ്റം കുറിച്ചത്. ഷി ഈസ് ഔട്ട് ഓഫ് കൺട്രോൾ, ദി കിഡ്, സെർവിങ് സാറ, ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്സ്, 17 ഇയേഴ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്. ഫ്രണ്ട്സിലൂടെയാണ് അദ്ദേഹം ആരാധകരെ സമ്പാദിച്ചത്.