ഗവർണർക്കെതിരെയുള്ള പ്രതിഷേധം തുടരും, കേരളത്തിലെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ല ; പി എം ആർഷോ

ക്യാമ്പസുകളിൽ സമരം വ്യാപിപ്പിക്കും. സർവകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സമരം.

0
1167

വരുന്ന ദിവസങ്ങളിലും ഗവർണർക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവർണർ പറയണം. കാവിവത്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. കേരളത്തിലെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ലെന്നും ,അദ്ദേഹത്തെ തടയുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. ഇന്നലെ മുതൽ കോൺഗ്രസ്‌ നേതൃത്വം പ്രതികരിച്ചു തുടങ്ങിയെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതികരണം ഏതെന്ന് മനസിലാക്കാൻ കഴിയുന്നില്ല. സംഘപരിവാർ വൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ആർഷോ പറഞ്ഞു.

എസ്എഫ്ഐ അക്രമം ഉണ്ടാക്കുന്നുവെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. ക്യാമ്പസുകളിൽ സമരം വ്യാപിപ്പിക്കും. സർവകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സമരം.ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല വാഹനത്തിന് മുന്നിൽ ചാടുക എന്ന സമരം ഉണ്ടാകില്ല. വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുലർത്തും എന്നും അർഷോ പറഞ്ഞു. അതേസമയം, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. ഞങ്ങൾക്കാരും വിവരം ചോർത്തി നൽകണ്ട. മൂന്നു വഴികൾ വഴിയാണ് ഗവർണർ പോകുന്നത്. ആ വഴികളിൽ എസ്എഫ്ഐക്കാരുണ്ടായിരുന്നു. ഒരു പൊലിസിന്‍റേയും സഹായം എസ്എഫ്ഐക്ക് വേണ്ടെന്നും പി എം ആർഷോ വ്യക്തമാക്കി.