​ഗവർണർക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ​ഗവർണർക്ക് അവകാശമില്ല

ഗവർണ്ണർക്ക് ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

0
130

ദില്ലി: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ​ഗവർണർ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഗവർണ്ണർക്ക് ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വർഷം ബില്ലുകളിൽ ഗവർണർ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബില്ലുകൾ പിടിച്ചു വെച്ചതിൽ ന്യായീകരണമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം 7 ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തല്‍ക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരളം നൽകിയ ഹർജി പരിഗണിച്ചു സുപ്രിംകോടതി അതിരൂക്ഷമായ ഭാഷയിലാണ് ഗവർണറെ വിമർശിച്ചത്.കേരളത്തിന്റെ ഹർജി ഭേദഗതി ചെയ്തു നൽകാൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളം ഉടൻ തന്നെ ഹർജി ഭേദഗതി ചെയ്തു നൽകും .അതേസമയം ഗവർണർമാർക്ക് മാർഗ്ഗനിർദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തില്‍ മുഖ്യമന്ത്രിയും ബില്ലവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്താനും കോടതി നിര്‍ദേശിച്ചു.

ഗവർണർക്ക് ഭരണഘടന പരമായ ഉത്തരവാദിത്വമുണ്ടെന്നും അത് നിറവേറ്റപ്പെടണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ ചോദ്യം കോടതിയോടും ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേരളത്തിന്‍റെ ഹർജി കോടതി തീർപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഇടപെടൽ നടത്തുമെന്ന സൂചനയും നല്‍കി.