മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ്

സുരേഷ് ​ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

0
95

കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ​ഗോപിക്ക് നോട്ടീസ്. ഈ മാസം 18ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. കോഴിക്കോട് നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്.

സുരേഷ് ​ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടൻറിനോട് അപമര്യാദയായി പെരുമാറിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളിൽ കൈ വയ്ക്കാൻ ശ്രമിച്ചു.

സംഭവത്തിൽ മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പിന്നീട് രംഗത്തെത്തിയിരുന്നു. ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകരെ ഒന്നാകെ പരിഹസിച്ച് സുരേഷ് ഗോപി രംഗത്തെത്തി. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് നോ ബോഡി ടച്ചിങ്ങ് പ്ലീസ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.