തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല: ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പിന്നാക്ക സമുദായത്തിൽ പെട്ടയാളാണ് കൊല്ലപ്പെട്ട മാരിസെൽവം.

0
141

തൂത്തുക്കുടി: വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹിതരായ ദമ്പതികൾ മൂന്നു ദിവസത്തിനുശേഷം കൊല്ലപ്പെട്ട നിലയിൽ. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. കഴിഞ്ഞ രണ്ടു വർഷമായി പ്രണയത്തിലായിരുന്ന മാരിസെൽവം(24),കാർത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തിൽ വച്ചാണ് ഇവർ വിവാഹിതരായത്.

കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു ഇവരുടെ വിവാഹം. അതിനുശേഷം മുരുഗേശൻ നഗറിൽ ഒരുമിച്ചായിരുന്നു താമസം. തങ്ങളുടെ വിവാഹം ഔപചാരികമാക്കാൻ പ്രാദേശിക വനിതാ പൊലീസ് സ്‌റ്റേഷനെയും സമീപിച്ചിരുന്നു. ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മാരിസെൽവം.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. രണ്ട് മോട്ടോർ ബൈക്കുകളിലായി ദമ്പതികളുടെ വീട്ടിലെത്തിയവരിൽ ആറുപേരെങ്കിലും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

പിന്നാക്ക സമുദായത്തിൽ പെട്ടയാളാണ് കൊല്ലപ്പെട്ട മാരിസെൽവം. കോവിൽപട്ടി സ്വദേശികളായ മാരിസെൽവവും കുടുംബവും അടുത്തിടെ മുരുകേശൻ നഗറിലേക്ക് താമസം മാറിയിരുന്നു. കാർത്തിക ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണെന്നും മാരിസെൽവം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിൽ നിന്നുള്ളതാണെന്നുമാണ് റിപ്പോർട്ട്. കാർത്തികയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.