കൂട്ട പനിബാധ; 50ലേറെ പേര്‍ ചികിത്സയില്‍, തലശേരി കോടതി അടച്ചു

പനി ബാധിച്ചവരിൽ ജഡ്‌ജിയും അഭിഭാഷകരും.

0
185

കണ്ണൂര്‍: ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് തലശേരി കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേര്‍ക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൂട്ട പനി ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി.

രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ വന്നവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ജഡ്ജിക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങളാണ് പലരിലും കണ്ടത്. ഒരു ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.

പനിബാധയുടെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ സംഘം കോടതിയിലെത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായവരുടെ രക്ത സാമ്ബിളും സ്രവവും ശേഖരിച്ച മെഡിക്കല്‍ സംഘം ഇവ ആലപ്പുഴയിലെ റീജ്യണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു. മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് അഡീഷണല്‍ ജില്ലാ കോടതി രണ്ടും മൂന്നും പ്രിൻസിപ്പല്‍ സബ് കോടതിയും വെള്ളിയാഴ്ച വരെ പ്രവര്‍ത്തിക്കേണ്ടെന്ന് തീരുമാനിച്ചത്. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്‍റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങള്‍ കാരണമാണോ ആരോഗ്യപ്രശ്നങ്ങളെന്നും സംശയിക്കുന്നു.

English Summary: Fever; More than 50 people are undergoing treatment, Thalassery court is closed.