മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്

0
122

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങൾ ഫലിക്കുന്നില്ല എന്ന് വ്യക്തമാകുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം.

ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് നിലവിൽ സംഘർഷം വ്യാപകമായി നടക്കുന്നത്. ഇന്ന് രാവിലെയും സംഘർഷം വ്യാപിച്ചു. ഇന്റർനെറ്റ് നിയന്ത്രണം മേഖലയിൽ ഏർപ്പെടുത്തി. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.

കഴിഞ്ഞ ബുധനാഴ്ച ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്. വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു.

അക്രമ സംഭവത്തേത്തുടര്‍ന്ന് മെയ്തി സ്ത്രീകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്‌തെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായെന്ന് പൊലീസ് പറഞ്ഞു. അതേസമയം മേയ് മൂന്നിന് ആരംഭിച്ച കലാപങ്ങളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നത് മണിപ്പൂര്‍ സര്‍ക്കാര്‍ വിലക്കി. സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. ഇതിന് മുന്നോടിയായി ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ വീണ്ടും നീട്ടി