പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ 6.5 ശതമാനത്തിൽ തുടരും

റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും

0
152

മുംബൈ: പലിശനിരക്കിൽ തുടർച്ചയായ നാലാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ അവലോകന യോഗം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും.പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെങ്കിലും ഇത്തവണയും നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനവും അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ യോഗത്തില്‍ 10 ശതമാനം ഇന്‍ക്രിമെന്റല്‍ കാഷ് റിസര്‍വ് റേഷ്യോ(ഐസിആര്‍ആര്‍) കൊണ്ടുവന്നിരുന്നു