വധശിക്ഷയ്ക്ക് മിനുട്ടുകൾക്ക് മുമ്പ് കാരുണ്യം: മകന്റെ ജീവനെടുത്ത പ്രതിയ്ക്ക് മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

ദൈവം തന്റെ ഹൃദയത്തിൽ സമാധാനവും അനുകമ്പയും നിറച്ചു. അതിനാൽ ഞാൻ ദൈവത്തെ ഓർത്ത് പ്രതിക്ക് മാപ്പ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു

0
170

\റിയാദ്: സൗദിയിൽ വധശിക്ഷയ്ക്ക് മിനുട്ടുകൾക്ക് മുമ്പ് പ്രതിയ്ക്ക് തൂക്കുകയറിൽ നിന്നും അത്ഭുത രക്ഷ. കൊല്ലപ്പെട്ടയാളുടെ കുടുംബം അവസാന നിമിഷം മാപ്പ് നൽകിയതോടെയാണ് പ്രതിയ്ക്ക് വീണ്ടും ജീവിതം ലഭിച്ചത്. തബൂക്കിൽ അഞ്ച് വർഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വധശിക്ഷ ഒഴിവായത്. വൻ തുകയുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നിരസിച്ച് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകി.

സൗദിയില തബൂക്കിൽ അഞ്ച് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുതൈ്വർ അൽ അതൈ്വവിയെന്ന സൗദി പൗരന്റെ മകനും മറ്റൊരു സ്വദേശി യുവാവും തമ്മിലുണ്ടായ വാക്കേറ്റം, മുതൈ്വർ അൽ അതൈ്വവിയുടെ മകന്റെ ജീവനെടുത്തത്. തുടർന്ന് മകന്റെ കൊലപാതകിയ്ക്ക് പരമാവധി ശിക്ഷ നൽകാൻ മുതൈ്വർ നിയമനടപടികളുമായി മുന്നോട്ട് പോയി. പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ഇതോടെ മാപ്പ് നൽകണമെന്നാവശ്യപ്പെട്ട് പ്രതിയുടെ കുടുംബം നിരവധി തവണ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനെ സമീപിച്ചിരുന്നു. വൻ തുകയുൾപ്പടെ നിരവധി വാഗ്ധാനങ്ങളും നൽകി. എന്നാൽ പ്രതിയ്ക്ക് ശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഉറച്ച് നിൽക്കുകയായിരുന്നു.

പിന്നീട് നിരവധി പൗരപ്രമുഖരും മധ്യസ്ഥശ്രമങ്ങളുമായി മുന്നോട്ട് വന്നെങ്കിലും കൊല്ലപ്പെട്ടയാളുടെ പിതാവ് തീരുമാനത്തിൽ നിന്ന് പിന്മാറാനോ പ്രതിക്ക് മാപ്പ് നൽകാനോ തയ്യാറായില്ല. ഒടുവിൽ പ്രതിക്ക് വധശിക്ഷ നടപ്പിലാക്കാൻ അധികൃതർ ഉത്തരവിട്ടു. ശിക്ഷ നടപ്പിലാക്കുന്നതിനായി തബൂക്കിലെ അൽ ഖിസാസ് സ്‌ക്വയറിൽ പ്രതിയെ കൊണ്ടുവന്നു. ഇരു കുടുംബങ്ങളും പൗരപ്രമുഖരും നാട്ടുകാരും ഇവിടെ എത്തിയിരുന്നു. പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. എന്നാൽ ശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ട് മുമ്പ് കൊല്ലപ്പെട്ടയാളുടെ പിതാവ് പ്രതിക്ക് മാപ്പു നൽകുന്നതായി പ്രഖ്യാപിച്ചു. കൂടി നിന്നവരെല്ലാം തഖ്ബീർ മുഴക്കി പ്രഖ്യാപനത്തെ സ്വീകരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ അനുകമ്പയെ പ്രശംസിക്കുകയും ചെയ്തു.

വികാര നിർഭരമായ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. പ്രതിയുടെ കുടുംബം മുതൈ്വറിനോട് നന്ദി അറിയിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ദൈവം തന്റെ ഹൃദയത്തിൽ സമാധാനവും അനുകമ്പയും നിറച്ചു. അതിനാൽ ഞാൻ ദൈവത്തെ ഓർത്ത് പ്രതിക്ക് മാപ്പ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.