‘കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കും; രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്നമെന്ന്’ കെപിസിസി അംഗം

കാസർകോട് ‍ഡിസിസി ഓഫീസ് വളഞ്ഞ് പ്രവർത്തകർ, സംഘർഷാവസ്ഥ.

0
174
കാസർകോട് ഡിസിസി ഓഫീസ് ഉപരോധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

കാസർകോട്: കോൺഗ്രസ് മണ്ഡലം പുനഃസംഘടനയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്വന്തക്കാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് കാസർകോട് ഡിസിസി ഓഫീസ് വളഞ്ഞ് പ്രവർത്തകർ. കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ ഓഫീസിനകത്ത് ഒരു സംഘം എഴുപതിലേറെ പ്രവർത്തകർ പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലിൻ്റെ മുറിക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രതിഷേധം ഭയന്ന് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ഓഫീസിലെത്തിയില്ല.

ചീമേനി മണ്ഡലം കമ്മിറ്റിയിലാണ് ഉണ്ണിത്താൻ ഇടപെട്ട് അട്ടിമറിച്ചത്. മുൻ ചീമേനി മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന ജയരാമനോ അല്ലെങ്കിൽ ശ്രീവത്സൻ പുത്തൂരോ ഭാരവാഹിയാക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഉണ്ണിത്താൻ സ്വന്തക്കാരനായ യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി ധനേഷിനെ പ്രസിഡൻ്റാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ചീമേനിയിൽ 12 ബൂത്തുകമ്മറ്റിയാണ് ഉള്ളത്. അതിൽ 10 ബൂത്തു കമ്മറ്റി പ്രസിഡൻ്റുമാരും സമരത്തിനെത്തി. പ്രത്യേക ബസിലാണ് പ്രവർത്തകർ കൂട്ടത്തോടെ ഓഫീസ് ഉപരോധിക്കാനെത്തിയത്.

കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കുകയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയെന്ന് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ തന്തക്കും തള്ളക്കും വരെ വിളിക്കുന്നു. പ്രവർത്തകർക്ക് ഇത് മാനസികമായ പ്രശ്നമുണ്ടാക്കുന്നു. രാജ്‌മോഹൻ ഉണ്ണിത്താന് മാനസിക പ്രശ്നമാണെന്നും കരിമ്പിൽ കൃഷ്ണൻ ആരോപിച്ചു. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന വിദ്യാനഗറിലെ കെട്ടിടത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.

English Summary: Rajmohan Unnithan Has Mental Problem, Opine Leaders.