ഗൃഹനാഥനെ പാമ്പിനെകൊണ്ട് കൊത്തിച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിൽ; പുറത്തിറങ്ങി വടിവാളുമായി വീണ്ടും അക്രമം, യുവാവ് അറസ്റ്റിൽ

0
196

തിരുവനന്തപുരം: മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ പാമ്പിനെകൊണ്ട് കൊത്തിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയശേഷം അതേ വീട്ടിൽ വടിവാളുമായെത്തി ആക്രമണം നടത്തി. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രനെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊല്ലാൻ ശ്രമിച്ച അമ്പലത്തിൻകാല കുളവിയോട് എസ് കെ സദനത്തിൽ കിച്ചുവാണ് വടിവാളുമായി എത്തി രാജേന്ദ്രനെ വീണ്ടും ഭീഷണിപ്പെടുത്തിയത്. ഒടുവിൽ പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വടിവാളുമായി എത്തിയ പ്രതി കേസിൽ കുടുക്കി എന്ന് ആരോപിച്ച് ബഹളം വയ്ക്കുകയും വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി ഇയാളെ തടഞ്ഞു നിർത്തുകയും കാട്ടാക്കട പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവം.

പുലർച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആൾ പെരുമാറ്റം കേട്ട് വീട്ടുകാർ ഉണർന്നു നോക്കുമ്പോൾ പ്രതി പാമ്പിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കാണുകയായിരുന്നു. തുടർന്ന് വീട്ടുകാർ പാമ്പിനെ അടിച്ചു കൊന്നു. ഇതിനു പിന്നാലെ കാട്ടാക്കട പൊലീസിൽ രാജേന്ദ്രൻ പരാതി നൽകി.

ആദ്യം കഥയെന്നാണ് കരുതിയിരുന്നതെങ്കിലും പൊലീസിൻ്റെ അന്വേഷണത്തിൽ പാമ്പിന്റെ ഒരു ഭാഗം പറമ്പിൽ നിന്നും ലഭിച്ചതിനാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒരു വർഷം മുന്നേ പ്രതിക്കെതിരെ രാജേന്ദ്രൻ നൽകിയ പരാതിയുടെ പേരിലെ വൈരാഗ്യത്തിലാണ് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു.