ശമ്പളമില്ലായിരുന്നു, ഭക്ഷണം പോലും ഒഴിവാക്കി: പിന്നിട്ട ദുരിതകാലത്തെക്കുറിച്ച്‌ മീരാ നന്ദൻ

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് ഇതെല്ലാം മനസിലാക്കി ഒപ്പം നിന്നത്...

0
4625

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടയിലാണ്‌ മീരാ നന്ദൻ സിനിമ ഉപേക്ഷിച്ചത്‌. അരങ്ങേറ്റ ചിത്രമായ മുല്ലയിലെ ലച്ചിയും പുതിയ മുഖത്തിലെ ശ്രീദേവിയും ഇന്നും മലയാളിയ്ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്‌. അടുത്ത വീട്ടിലെ പെണ്‍കുട്ടിയോട് തോന്നുന്ന വാല്‍സല്യത്തോടെയാണ് പ്രേക്ഷകര്‍ മീരയെ സ്വീകരിച്ചത്. എന്നാല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള താരത്തിന്റെ തീരുമാനം പ്രേക്ഷകരെ ഞെട്ടിച്ചു.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ദുബായില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് മീര. ആര്‍ ജെയാവുക എന്നത് ഒരുപാട് ആഗ്രഹിച്ച കാര്യമാണെന്നും അതുകൊണ്ടാണ് അങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ മറ്റൊന്നിനും ആലോചിക്കാതെ തീരുമാനമെടുത്തതെന്ന് താരം പറയുന്നു. നിറയെ സിനിമകളുമായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു മീര ദുബായിലേക്ക് ചേക്കേറിയത്‌. സിനിമയിൽ സജീവമല്ലെങ്കിലും ദുബായില്‍ ഷൂട്ട് ചെയ്യുന്ന സിനിമകളുടെ ഭാഗമാകാറുണ്ട് താരം.

എന്നാലും എന്റെ അളിയാ എന്ന സുരാജ് വെഞ്ഞാറമൂട് സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചത്. ദുബായില്‍ എത്തിയതോടെ നാടന്‍ ഇമേജ് വേണ്ടെന്ന് വെച്ച്‌ ഫാഷനിലൂടെ മീര ബോള്‍ഡായി മാറി. ലൈം ലൈറ്റില്‍ ലുക്കിനും ഫാഷനുമുള്ള പ്രാധാന്യമാണ് മീരയെ പുതിയ പരീക്ഷണങ്ങളില്‍ എത്തിച്ചത്. നിരന്തരമായി ബോള്‍ഡ് ലൂക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ മീര നന്ദൻ നടത്തുമ്പോള്‍ കടുത്ത വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വരാറുണ്ട്. ദുബായില്‍ എത്തിയശേഷമാണ് ജീവിതം എന്താണെന്ന് പഠിച്ചതെന്ന് മീര നന്ദൻ പറയുന്നു. ആര്‍ജെ ജോലിയിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും മീര സംസാരിച്ചു. ‘ഞാൻ എല്ലായിടത്തും അമ്മയുടെ കൂടെ മാത്രമെ പോയിട്ടുള്ളു.’ ‘അമ്മയ്ക്ക് വരാൻ അസൗകര്യമുള്ളപ്പോള്‍ അച്ഛനോ അനിയനോ ഒപ്പം വരും.

ആ സമയത്ത് സിനിമാ ലൊക്കേഷനുകളിലും ഉദ്ഘാടന ചടങ്ങുകളിലും ഫോട്ടോഷൂട്ടിലുമൊന്നും ഞാൻ ഒറ്റയ്ക്ക് പോയിരുന്നില്ല. അമ്മ ഒപ്പം വരുമായിരുന്നു. എനിക്ക് എന്റെ പെട്ടി സ്വന്തമായി പാക്ക് ചെയ്യാൻ പോലും അറിയില്ലായിരുന്നു.’ ഞാൻ ദുബായിലേക്ക് മൂവ് ചെയ്തത് മൈലാഞ്ചി മൊഞ്ചുള്ള വീടിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയ അന്ന് വൈകിട്ടാണ്. അമ്മ എനിക്കൊപ്പം ദുബായിലേക്കും വന്നിരുന്നു. മറ്റൊരു രാജ്യത്തേക്ക്‌ പോയിട്ടും എനിക്ക് ഒന്നിനെ കുറിച്ചും അറിവില്ലായിരുന്നു.’കാരണം എനിക്ക് എല്ലാം ചെയ്ത് തരാൻ അമ്മയുണ്ടായിരുന്നു.

ഫിനാഷ്യല്‍ മാനേജ്മെന്റിനെ കുറിച്ച്‌ സീറോ നോളജായിരുന്നു. കാരണം അച്ഛനും അമ്മയുമാണ് അതെല്ലാം ചെയ്തിരുന്നത്. അമ്മ എനിക്കൊപ്പം ഒരു മാസത്തോളം ദുബായിലുണ്ടായിരുന്നു. എനിക്ക് വീടൊക്കെ സെറ്റ് ചെയ്ത് തരാനാണ് അമ്മ അവിടെ നിന്നത്. ആ സമയത്ത് മോണിങ് ഷോയാണ് ഞാൻ ചെയ്തിരുന്നത്. ഭക്ഷണം അടക്കമുള്ള മറ്റുള്ള കാര്യങ്ങള്‍ നോക്കാൻ അമ്മയുണ്ടായിരുന്നത് കൊണ്ട് ഒന്നിനെ കുറിച്ചും വേവലാതി പെടേണ്ടി വന്നില്ല. പിന്നീട് അമ്മ നാട്ടിലേക്ക് തിരികെ പോയി. അതിനു ശേഷം ജീവിതം എന്താണെന്ന് ഞാൻ പഠിക്കാൻ തുടങ്ങി. ആറ് മാസം വലിയ ബുദ്ധിമുട്ടായിരുന്നു. അമ്മ പോയ ശേഷം എനിക്ക് ആരാണുള്ളത് എന്ന തോന്നലായി. പലപ്പോഴും നാട്ടിലേക്ക് തിരികെ വരുന്നതിനെ കുറിച്ച്‌ ചിന്തിച്ചു. ആ സമയത്ത് ശമ്പളം ഉണ്ടായിരുന്നില്ല. തിരികെ നാട്ടിലേക്ക് വന്നാല്‍ നാണക്കേടാകുമെന്നത് കൊണ്ട് അതിനും പറ്റാതെയായി. പലപ്പോഴും ഭക്ഷണം പോലും ഒഴിവാക്കിയിട്ടുണ്ട്. പിന്നീട് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് ഇതെല്ലാം മനസിലാക്കി ഒപ്പം നിന്നതെന്നും’, മീര നന്ദൻ പറയുന്നു.