രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്

ദമ്പതിമാരായ നിജോയും ശില്പയും ചേർന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് വിവരം

0
113

കടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും ഞങ്ങളുടെ മരണത്തിൽ ഞങ്ങൾ മാത്രമാണ് ഉത്തരവാദികളെന്നും കുറിപ്പിൽ പറയുന്നു. ദമ്പതിമാരായ നിജോയും ശില്പയും ചേർന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് വിവരം.

 

ആത്മഹത്യാകുറിപ്പിന്റെ പശ്ചതാത്തലത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ കടങ്ങളെക്കുറിച്ച് പോലീസിന് കൂടുതൽ കാര്യങ്ങൾ ലഭിച്ചതായാണ് വിവരം. ബാങ്കുകളിലും മറ്റും സാമ്പത്തികബാധ്യതകൾ ഉണ്ട്. ഇവർക്ക് അക്കൗണ്ട് ഉള്ള ബാങ്ക് വഴി നിരവധി യു.പി.ഐ. ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി ഇവരുടെ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഫോൺ തുറന്ന ശേഷം കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരും. ലോൺ ആപ്ലിക്കേഷനുകൾ എടുത്തിട്ടുണ്ടോ, ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടോ, മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിലേക്ക് എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

 

‘ഞങ്ങളെ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല. കുട്ടികളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ല, ആരുടേയും ആട്ടു തുപ്പും കേട്ട് കുട്ടികൾ ഇനി ജീവിക്കണ്ട’ എന്ന കാര്യങ്ങളടക്കം ആത്മഹത്യാകുറിപ്പിൽ പറയുന്നു. അമ്മയെ നോക്കണം എന്നും സഹോദരനോട് പറയുന്നുണ്ട്. സഹായത്തിനായി പലരേയും ആശ്രയിച്ചെങ്കിലും ആരും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങളുടെ മരണാനന്തര ചടങ്ങുകൾ നടത്തേണ്ടതില്ല. മരണാനന്തര ചടങ്ങുകൾക്കായി ആരിൽ നിന്നും പണം വാങ്ങരുതെന്നും ദമ്പതിമാർ കുറിപ്പിൽ പറയുന്നു.

 

കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്പ(29) മക്കളായ ഏയ്ബൽ(ഏഴ്) ആരോൺ(അഞ്ച്) എന്നിവരേയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാർ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണം സാമ്പത്തികബാധ്യതയാണെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, ഇതിനുപിന്നാലെ ഓൺലൈൻ വായ്പാ ആപ്പുകാരുടെ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

 

ശില്പ ഓൺലൈൻ ആപ്പിൽനിന്ന് 9000 രൂപയോളം വായ്പ എടുത്തിരുന്നതായും ഇത് എത്രയുംവേഗം തിരിച്ചടക്കാൻ പറയണമെന്നുമാണ് ബന്ധുക്കൾക്ക് വാട്സാപ്പിൽ ലഭിച്ചിരുന്ന സന്ദേശം. ശില്പയുടെ ചില മോർഫ് ചെയ്ത ചിത്രങ്ങളും ഓൺലൈൻ ആപ്പുകാർ ബന്ധുക്കൾക്ക് അയച്ചുനൽകിയിരുന്നു.