കോഴിക്കോട് അസ്വാഭാവിക പനി മരണം: നിപയെന്ന് സംശയം, സാംപിൾ പരിശോധനക്ക് അയച്ചു

രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്

0
202

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാംപിൾ പരിശോധനക്ക് അയച്ചു. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. മരണത്തിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.

മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സാംപിൾ പരിശോധനയുടെ ഫലം കിട്ടിയാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മരിച്ച വ്യക്തികളുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവർത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്.

മരിച്ച ആദ്യത്തെയാളുടെ 9 വയസുകാരനായ മകൻ ഉൾപ്പെടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനുമാണ് സമാനമായ രോഗലക്ഷണങ്ങളുള്ളത്. 9 വയസുകാരന്റെ സാമ്പിൾ നാളെ പുണെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ആദ്യ രോഗി ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ ആളാണ് പിന്നീട് മരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല. ഈ കേസുകളിൽ നിപ സംശയിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പാണ് അറിയിച്ചത്.