15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മൂന്നംഗസംഘം; അറസ്റ്റ് ഭയന്ന് പ്രതികളിലൊരാള്‍ തൂങ്ങിമരിച്ചു

തിങ്കളാഴ്ചയാണ് 15കാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

0
330

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആഗ്രയിലാണ് സംഭവം. അച്ഛന്റെ കടയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 15കാരിയെയാണ് മൂന്നംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികളിലൊരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തിങ്കളാഴ്ചയാണ് 15കാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. അച്ഛന്റെ കടയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ ഒരാള്‍ തടഞ്ഞുനിര്‍ത്തുകയും സമീപത്തെ ഓട്ടോറിക്ഷയിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയുമായിരുന്നു. തുടര്‍ന്ന് മൂന്നംഗസംഘം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി റോഡരികില്‍ അവശനിലയില്‍ കിടക്കുന്നതു കണ്ട പ്രദേശവാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഷംഷാബാദ് സ്വദേശികളായ ഓട്ടോഡ്രൈവര്‍ രൂപേഷ്, കരുണ, ജഗദീഷ് എന്നിവർക്കെതിരെയാണ് പെൺകുട്ടിയുടെ പരാതിപ്രകാരം കേസെടുത്തത്. ഇതിനുപിന്നാലെ പ്രതികളിലൊരാളായ ജഗദീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ പ്രതിയാണെന്ന വിവരമറിഞ്ഞതോടെ അറസ്റ്റ് ഭയന്നാണ് ജഗദീഷ് ജീവനൊടുക്കിയതെന്നാണ് പൊലീസ് പറഞ്ഞു. ഒന്നാംപ്രതി രൂപേഷിനെ അറസ്റ്റ് ചെയ്തു.