ഡ്രൈവിങ്ങിനിടെ ഡാഷ്‌ബോഡിൽ സ്ഥാപിച്ച മൊബൈൽ ഫോണിൽ തൊട്ടാലും പിഴ ചുമത്തും

0
322

ഖത്തറിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി അധികൃതർ. ഫോൺ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്‌ബോഡിൽ സ്ഥാപിച്ച ഫോണിൽ തൊട്ടാലും പിഴ ചുമത്തും. സെപ്തംബർ മൂന്ന് മുതലാണ് ഓട്ടോമാറ്റിക് റഡാറുകൾ വഴി പിഴ ചുമത്തിത്തുടങ്ങുന്നത്.

നിരത്തുകൾ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് റഡാറുകൾ സ്ഥാപിച്ചത്. ഓഗസ്റ്റ് 27 മുതൽ തന്നെ ഇവ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മുതൽ നിയമലംഘകരിൽ നിന്നും പിഴ ചുമത്തിത്തുടങ്ങും.ഡ്രൈവിങ്ങിനിടെ ഏത് തരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതും നിയമലംഘനമാണ്.

ഡാഷ് ബോർഡ് സ്‌ക്രീനിൽ നോക്കി വാഹനമോടിച്ചാലും കുടുങ്ങും. അതേ സമയം നാവിഗേഷന് വേണ്ടി സ്‌ക്രീൻ ഉപയോഗിക്കാം. എന്നാൽ ഡ്രൈവിങ്ങിനിടെ ഈ സ്‌ക്രീനിൽ തൊടുകയോ മറ്റോ ചെയ്താൽ പണികിട്ടും. അതേസമയം, കാറിന്റെ ഡാഷ് ബോഡിലോ മറ്റോ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ഹെഡ് ഫോൺ വഴിയോ ലൗഡ് സ്പീക്കറിലോ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കില്ല. സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയുമാണ് ഓട്ടോമാറ്റിക് റഡാറുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങൾക്ക് 500 റിയാലാണ് പിഴ.