“മറുനാടൻ ഷാജാ..ഡേറ്റ്‌ ആയടാ മോനേ”; പറഞ്ഞ വാക്ക് പാലിച്ച് പി വി അൻവർ എംഎൽഎ, പട്ടത്തെ ഓഫീസ് ഒഴിയേണ്ടിവരും

0
96
ഷാജൻ സ്കറിയ

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് വീണ്ടും തിരിച്ചടി. പി വി അൻവർ നൽകിയ പരാതിയിൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്ന പട്ടത്തെ ഓഫീസ് അടുത്തുതന്നെ ഒഴിയേണ്ടിവരും. നിലവിൽ ഗാർഹികാവശ്യത്തിന് അനുവദിച്ച കെട്ടിടത്തിലാണ് മറുനാടൻ മലയാളി പ്രവർത്തിക്കുന്നത്. വാണിജ്യാവശ്യങ്ങളിലേക്കുള്ള മാറ്റം വരുത്താതെ നിലവിലെ ഓഫീസിന്റെ പെർമിറ്റ് തുടർന്ന് അനുവദിക്കാൻ കഴിയില്ലെന്ന് കാട്ടി തിരുവനന്തപുരം നഗരസഭാ ഷാജൻ സ്കറിയക്ക് നോട്ടീസ് നൽകി. ഷാജന്റെ സഹോദരൻ സോജൻ സ്‌കറിയയുടെ പേരിലാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

ഈ മാസം അഞ്ചിന് ചേർന്ന തിരുവനന്തപുരം നഗരസഭ കൗൺസിലാണ്‌ ഷാജന്റെ അപേക്ഷ തള്ളിയത്. ഷാജന്റെ ഉടമസ്ഥതയിലുള്ള മറുനാടൻ മലയാളി എന്ന സ്ഥാപനം പട്ടത്തെ നിക്കീസ് റസിഡൻസിയിൽ പ്രവർത്തിക്കുന്നത് ചട്ടം ലംഘിച്ചാണെന്ന് കാട്ടി പി വി അൻവർ എംഎൽഎ തിരുവനന്തപുരം നഗരസഭയിൽ പരാതി കൊടുത്തിരുന്നു. ആറാം നിലയിൽ പ്രവർത്തിക്കുന്ന മറുനാടൻ ഓഫീസിന് കൊമേഴ്സ്യൽ പെർമിറ്റ് നൽകണമെന്ന് അഭ്യർത്ഥിച്ച് ഷാജൻ
ഇതിനെതിരെ ഷാജൻ ഹൈക്കോടതിയെ സമീപിച്ചു.

ഷാജൻ നഗരസഭയിൽ നൽകിയിട്ടുള്ള അപേക്ഷയിന്മേൽ രണ്ട് മാസത്തിനകം കൗൺസിൽ കൂടി തീർപ്പ്‌ കല്പിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ യോഗം ചേർന്ന് ഷാജന്റെ അപേക്ഷ നിരസിച്ചത്. ഒരു പാർപ്പിട സമുച്ചയത്തിൽ ആറാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന് മാത്രമായി കൊമേഴ്സ്യൽ പെർമിറ്റ് അനുവദിക്കാൻ കഴിയില്ലെന്ന് നഗരസഭാ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിക്കി റസിഡൻസിയിൽ ബിൾഡിംഗിന്റെ ഗ്രൗണ്ട്‌ ഫ്ലോറിന് മാത്രമേ കൊമേഴ്സ്യൽ പെർമിറ്റുള്ളു. കേരള മുൻസിപ്പൽ ബിൾഡിംഗ്‌ ആക്ട്‌ പ്രകാരം ഈ അപേക്ഷയിൽ റഗുലറൈസേഷൻ സാധ്യമല്ല. എന്നാൽ, കഴിഞ്ഞ നിരവധി വർഷമായി റെസിഡൻഷ്യൽ പെർമിറ്റിന്റെ മറവിൽ ഓഫീസ് പ്രവർത്തിപ്പിക്കുകയായിരുന്നു ഷാജൻ സ്കറിയ. ഷാജന്റെ ഓഫീസ്‌ പ്രവർത്തിക്കുന്ന ബിൾഡിംഗിന്റെ ഗ്രൗണ്ട്‌ ഫ്ലോറിന് മാത്രമേ കൊമേഴ്സ്യൽ പെർമിറ്റുള്ളു. പരാതി വന്നതോടെ ഇതിനെ മറികടക്കാൻ ഷാജൻ കോടതിയെ സമീപിക്കുകയായിരുന്നു.

ദിവസങ്ങൾക്കുള്ളിൽ പട്ടത്തെ മറുനാടന്റെ ഓഫീസ്‌ ഒഴിയേണ്ടി വരുമെന്ന് പി വി അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഹൈക്കോടതിയിൽ പോകാനും വകുപ്പില്ല. എക്കാലത്തേക്കുമായി നിക്കീസ്‌ റെസിഡൻസിയിലെ ആറാം നിലയിലെ ഓഫീസും പൂട്ടി, എല്ലാം വാരികെട്ടി ഇറങ്ങേണ്ടി വരും. ഒന്നാമത്തെ പോയിന്റ്‌ നടപ്പിലാവാൻ പോകുന്നു. രണ്ടും, മൂന്നും തൃക്കാക്കര പോലീസ്‌ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോർജ്ജറി കേസിന്റെ ഭാഗമായി സ്വാഭാവികമായി നടന്ന് പോകും- അൻവർ കുറിച്ചു.

 

അൻവറിന്റെ കുറിപ്പ്-

പട്ടത്തെ നിക്കീസ്‌ റെസിഡൻസിയുടെ ആറാം നിലയിൽ നിന്ന് ഷാജൻ സ്കറിയയെ താഴെ ഇറക്കുമെന്ന് പറഞ്ഞിരുന്നു.
“ആ ഡേറ്റൊന്ന് പറയുമോ അൻവറേ”എന്ന് ചോദിച്ച ഷാജൻ സ്കറിയയ്ക്ക്‌ ഡേറ്റ്‌ ഇപ്പോൾ കിട്ടിയിട്ടുണ്ട്‌.
ഷാജന്റെ ഓഫീസ്‌ പ്രവർത്തിക്കുന്ന ബിൾഡിംഗിന്റെ ഗ്രൗണ്ട്‌ ഫ്ലോറിന് മാത്രമേ കൊമേഴ്സ്യൽ പെർമ്മിറ്റുള്ളൂ എന്ന് നേരത്തെ അറിഞ്ഞിരുന്നു. ആറാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന് മാത്രമായി കൊമേഴ്സ്യൽ പെർമ്മിറ്റ്‌ ലഭിക്കില്ലെന്നും റഗുലറൈസ്‌ ചെയ്യണമെങ്കിൽ ആ കെട്ടിടം അപ്പാടെ കൊമേഷ്യൽ പെർമ്മിറ്റിലേക്ക്‌ മാറ്റണമെന്നും അത്‌ മറുനാടൻ മലയാളിയുടെ കാര്യത്തിൽ നടപ്പില്ലെന്നും മുൻകൂട്ടി അറിഞ്ഞ്‌ തന്നെയാണ് ഞാൻ നേരിട്ട്‌ തിരുവനന്തപുരം നഗരസഭയ്ക്ക്‌ പരാതി നൽകിയത്‌.

ഷാജൻ സ്കറിയ “സ്റ്റേ” ആവശ്യവുമായി ബഹു:ഹൈക്കോടതിയെ സമീപിച്ചിരുന്നു.”ഷാജൻ, നഗരസഭയിൽ നൽകിയിട്ടുള്ള അപേക്ഷയിന്മേൽ 2 മാസത്തിനകം കൗൺസിൽ കൂടി തീർപ്പ്‌ കൽപ്പിക്കണം” എന്നതായിരുന്നു ഹൈക്കോടതി വിധി.
“ഷാജന്റെ ഓഫീസിൽ തൊട്ടുപോകരുതെന്ന് ഹൈക്കോടതി”എന്നതായിരുന്നു ചില യൂട്യൂബർമാരുടെ ഈ വിധിയെ സംബന്ധിച്ചുള്ള വ്യാഖ്യാനം.

5-08-2023-ൽ കൂടിയ തിരുവനന്തപുരം നഗരസഭ കൗൺസിൽ ഷാജന്റെ അപേക്ഷയിന്മേൽ തീർപ്പ്‌ കൽപ്പിച്ചിട്ടുണ്ട്‌. അപേക്ഷയിന്മേൽ ലൈസൻസ്‌ അനുവദിക്കാനാവില്ലെന്നും നേരത്തെ കൊടുത്ത “പ്രവർത്തനം അവസാനിപ്പിക്കാനുള്ള” നോട്ടീസിന്മേൽ തുടർനടപടി സ്വീകരിക്കാനുമാണ് കൗൺസിൽ തീരുമാനം.
അതായത്‌,
ദിവസങ്ങൾക്കുള്ളിൽ പട്ടത്തെ മറുനാടന്റെ ഓഫീസ്‌ ഒഴിയേണ്ടി വരും.
ഹൈക്കോടതിയിൽ പോകാനും വകുപ്പില്ല. എക്കാലത്തേക്കുമായി നിക്കീസ്‌ റെസിഡൻസിയിലെ ആറാം നിലയിലെ ഓഫീസും പൂട്ടി, എല്ലാം വാരികെട്ടി ഇറങ്ങേണ്ടി വരും.
ഒന്നാമത്തെ പോയിന്റ്‌ നടപ്പിലാവാൻ പോകുന്നു. രണ്ടും, മൂന്നും തൃക്കാക്കര പോലീസ്‌ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോർജ്ജറി കേസിന്റെ ഭാഗമായി സ്വാഭാവികമായി നടന്ന് പോകും.
“ഷാജാ..
ഡേറ്റ്‌ ആയടാ മോനേ”..