തിരുവനന്തപുരം കാട്ടാക്കടയിൽ പാമ്പിനെ ഉപയോഗിച്ച് ഗൃഹനാഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പ്രതി കിച്ചു എന്ന ഗുണ്ട് റാവു മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നെന്ന് കണ്ടെത്തി. ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി കൊലപാതകത്തിനായി ഉപയോഗിച്ചത്.
പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കാട്ടാക്കടയിലെ രാജേന്ദ്രനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ അതിനെ തല്ലിക്കൊന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് പാമ്പ് ഏത് ഇനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. രാത്രി ജനാലവഴി ശരീരത്തിലേക്ക് പാമ്പിനെ എറിയുകയായിരുന്നു.
പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. രാജുവിന്‍റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ കൊല്ലാന്‍ പ്രതി ശ്രമിച്ചത്. സംഭവത്തില്‍ കാട്ടക്കട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.
കിച്ചുവിന് ആരാണ് പാമ്പിനെ എത്തിച്ചുകൊടുത്ത എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി കിച്ചു ക്രിമിനല്‍ സ്വഭാവമുള്ളയാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ നേരത്തെയും വധശ്രമക്കേസിലെ പ്രതിയാണെന്നും ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.