അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചാൽ അനുമതിയായി കണക്കാക്കില്ല; ഹൈക്കോടതി

0
68

അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചത് അനുമതിയായി കണക്കാക്കില്ലെന്നു ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിയെ കോളജിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചാൽ അത് അനുമതിയായി കണക്കാക്കില്ലെന്നു ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.
2022 നവംബർ 18നു ലൈബ്രറിയിലേക്കു പെൺകുട്ടിയെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു. പെൺകുട്ടിക്ക് കൊടുത്ത കേക്കും വെള്ളവും കഴിച്ചതോടെ പെൺകുട്ടിയുടെ കാഴ്ച മങ്ങിയെന്നുമാണു മൊഴി. അർധബോധാവസ്ഥയിൽ ആയ പെൺകുട്ടിയെ കോളജിന്റെ മുകൾ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്. ഭീഷണിപ്പെടുത്തി പിന്നീടും പലതവണ പീഡിപ്പിച്ചതായി ആരോപണമുണ്ട്.

അതേസമയം കോളജ് പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം പിരിഞ്ഞപ്പോൾ കള്ളക്കേസ് ചമച്ചതാണെന്നും പ്രതി വാദിച്ചു. പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ലെന്നു കോടതി പറഞ്ഞു. പ്രോസിക്യൂഷൻ കേസിൽ പ്രഥമദൃഷ്ട്യാൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.