നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി; പരുത്തിപ്പാറ നൗഷാദ് തിരോധാന കേസിൽ വൻ വഴിത്തിരിവ്

0
128

പരുത്തിപ്പാറ നൗഷാദ് തിരോധാന കേസിൽ വൻ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തിയതായാണ് സൂചന. തൊടുപുഴയിൽ നിന്ന് കണ്ടത് നൗഷാദിനെ തന്നെ ആണോ എന്ന് പൊലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാനയുടെ മൊഴി. ഇത് പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങൾ.

നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാനയുടെ മൊഴി പൂർണമായും കള്ളമാണെന്ന് ഇന്നലെ വൈകിട്ടോടുകൂടിയാണ് പൊലീസിന് മനസിലാകുന്നത്. കുഴിച്ചാൽ മൃതദേഹം ലഭിക്കുമെന്ന് ആദ്യം അഫ്‌സാന പറഞ്ഞിരുന്നു. വീടിനകത്തെ സ്ഥലവും ചൂണ്ടിക്കാണിച്ചിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്താനാകാതെ വന്നതോടെ കുറച്ചുകൂടി ആഴത്തിൽ കുഴിക്കണമെന്നതടക്കം അഫ്‌സാന അന്വേഷണ സംഘത്തോട് പറഞ്ഞു.

എന്നാൽ പൊലീസ് പ്രദേശം മുഴുവൻ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ശേഷം കൂടുതൽ ചോദ്യം ചെയ്യലിൽ ചില സുഹൃത്തുക്കളുടെ പേരുകൾ കൂടി അഫ്‌സാന പറഞ്ഞു. നസീർ എന്നൊരു സുഹൃത്തിന്റെ പേര് അഫ്‌സാന പറഞ്ഞതോടെ ഇയാളുടെ പെട്ടി ഓട്ടോയിലാണ് മൃതദേഹം കൊണ്ടുപോയതെന്ന് മൊഴി പൊലീസിന് ലഭിച്ചു. തുടർന്ന് നസീറിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് അങ്ങനെയൊരു പെട്ടി ഓട്ടോറിക്ഷയില്ലെന്നും ഓട്ടോ ഓടിക്കാൻ അറിയില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യം വ്യക്തമായതോടെ അഫ്‌സാന പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുകയായിരുന്നു.

നിലവിൽ നൗഷാദ് പൊലീസ് സ്റ്റേഷനിൽ ഉണ്ടെന്നാണ് തൊടുപുഴ പൊലീസ് അറിയിക്കുന്നത്. ഇടുക്കി തൊമ്മൻകുത്ത് ടൂറിസം കേന്ദ്രത്തിന് സമീപം കുഴിമറ്റം എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. പത്തനംതിട്ടയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസിന് നൗഷാദിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

അഫ്‌സാനയ്ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് മൊഴികൾ മാറ്റിപ്പറഞ്ഞതോടെ പൊലീസ് കരുതുന്നത്. കാണാതായ ഭർത്താവിനെ കണ്ടെത്താൻ നടത്തിയ നാടകം അല്ലെങ്കിൽ മറ്റാരുടെയോ പ്രേരണയിൽ നൽകിയ മൊഴി എന്ന നിലയിലാണ് അഫ്‌സാനയുടെ മൊഴികളെ അന്വേഷണ സംഘം നോക്കിക്കാണുന്നത്.