മാണ്ഡ്യയിലെ ഈ ഗ്രാമത്തിൽ പൂച്ചകളെ ദൈവമായി ആരാധിക്കുന്നു; ആരാധിക്കാൻ പ്രത്യേക ക്ഷേത്രവും

0
66

കർണാടകയിലെ മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തിലെ മങ്കാമാ ക്ഷേത്രത്തിൽ ആരാധിക്കുന്നത് പൂച്ചകളുടെ വിഗ്രഹം വെച്ചിട്ടാണ്. മൈസൂരുവിൽനിന്ന് 90 കിലോമീറ്റർ അകലെ മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലുള്ള ബെക്കലലെയിലാണ് ഈ ആരാധാനാരീതികളുള്ളത്. പൂച്ചയ്ക്ക് കന്നഡ ഭാഷയിലുള്ള പദമായ ‘ബെക്കു’ എന്നതി ൽനിന്നാണ് ഗ്രാമത്തിന് ബെക്കലലെ എന്ന പേരുലഭിച്ചത്. മാർജാരാരാധനയുടെ ഭാഗമായി ഏതാനും വർഷങ്ങൾ ഇടവിട്ട് ഉത്സവവും ഗ്രാമവാസികൾ സംഘടിപ്പിക്കാറുണ്ട്.

മഹാലക്ഷ്മിയുടെ പ്രതിരൂപമായാണ് പൂച്ചകളെ ആരാധിക്കുന്നത്. ലക്ഷ്മീ ദേവി പൂച്ചയുടെ രൂപത്തിൽ ഗ്രാമത്തിലേക്ക് വന്നുവെന്നും ആപത്തിൽ നിന്ന് രക്ഷിച്ചുവെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിൻറെ നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പ് ഈ ആരാധന തുടങ്ങിയെന്ന് ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന കുടുംബത്തിൽപ്പെട്ട ബസവാരാധ്യ പറയുന്നു.

അടുത്തടുത്തായി നിർമിച്ചിരിക്കുന്ന മൂന്നുക്ഷേത്രങ്ങൾ കൂടിച്ചേർന്നതാണ് പൂച്ചകൾ ആരാധിക്കപ്പെടുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബക്കാരാണ് ക്ഷേത്രങ്ങൾ പണികഴിപ്പിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് പ്രതിഷ്ഠ. 60 വർഷങ്ങൾക്കുമുമ്പാണ് ഇന്നത്തെനിലയിൽ ക്ഷേത്രം പുതുക്കിപ്പണിതത്. എല്ലാ ചൊവ്വാഴ്ചകളിവുമാണ് ഇവിടെ പ്രത്യേക പൂജ നടക്കുന്നത്. നിരവധി ഗ്രാമവാസികൾ ഇതിൽ പങ്കുകൊള്ളാനെത്തും. നാലുദിവസംവരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽനിന്നടക്കം സന്ദർശകർ എത്താറുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു.

ജ്യോതിഷികൾ കുറിക്കുന്ന ശുഭമുഹൂർത്തത്തിലാണ് ഗ്രാമം മംഗമ്മ ഉത്സവം ആഘോഷിക്കുന്നത്. ആഘോഷങ്ങൾ മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കും. എണ്ണൂറോളം കുടുംബങ്ങളുള്ള ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും ഒന്നോ അതിലധികമോ പൂച്ചകളെ കാണാൻ സാധിക്കും. വീടുകളിലും പൂച്ചകളെ പൂജിക്കുന്നുണ്ട്. ഗ്രാമത്തിലെ ആരും പൂച്ചകളെ ഉപദ്രവിക്കാറില്ല. അഥവാ അങ്ങനെ ചെയ്യുന്നവർക്ക് യാതൊരുവിധ മാപ്പും ലഭിക്കില്ലെന്നും ഗ്രാമവാസികൾ പറയുന്നു. അത്തരക്കാരെ ഗ്രാമത്തിൽനിന്ന് പുറത്താക്കും. മാത്രമല്ല ഗ്രാമത്തിൽ പൂച്ചയുടെ ജഡം ആരെങ്കിലും കണ്ടെത്തിയാൽ അത് സംസ്‌കരിക്കാതെ, കണ്ടെത്തിയയാൾ സ്ഥലംവിട്ടുപോവാനും പാടില്ല.