സ്പിരിറ്റും പേസ്റ്റും കലർത്തി നിർമ്മിച്ച 1470 ലിറ്റർ കൃത്രിമ കള്ള് പിടികൂടി

0
138

ആലുവ മണപ്പുറത്തിന് സമീപത്തുനിന്നും കൃത്രിമ കള്ള് പിടികൂടി. 35 ലിറ്ററിന്റെ 42 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന, സ്പിരിറ്റും പേസ്റ്റും കലർത്തി നിർമ്മിച്ച 1470 ലിറ്റർ കൃത്രിമ കള്ളാണ് പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്നായിരുന്നു കൃത്രിമകള്ള് പിടികൂടിയത്.

കള്ള് നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന 2.5 kg പേസ്റ്റും കണ്ടെടുത്തിട്ടുണ്ട്. തത്സമയം അവിടെ കള്ള് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ജിതിൻ, ഷാജി, വിൻസെന്റ്, ജോയ് എന്ന ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നിലുള്ള രഹസ്യ ഇടപാടുകാരെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറിനെ കൂടാതെ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എസ് മധുസൂദനൻ നായർ, മുകേഷ്കുമാർ, പ്രിവന്റിവ് ഓഫീസർ എസ് ജി സുനിൽ, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ്‌ അലി കെ, വിശാഖ്, സുബിൻ, രജിത് കെ ആർ, ബസന്ത്കുമാർ, രജിത് ആർ നായർ, എക്‌സൈസ് ഡ്രൈവർമാരായ രാജീവ്, വിനോജ് എന്നിവരോടൊപ്പം എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജീവും പാർട്ടിയും പങ്കെടുത്തു.