തൃശൂർ അത്താണി ബാങ്ക് കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി

0
134

തൃശൂർ അത്താണി ബാങ്ക് കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി. റമ്മി കളിച്ച് വന്ന 50 ലക്ഷം ബാധ്യതയക്കം 73 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്ന് ലിജോ പോലീസിന് മൊഴി നൽകി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അത്താണിയിലെ ഫെഡറൽ ബാങ്കിൽ തേക്കുംകര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജോ പെട്രോളുമായെത്തി കവർച്ചാ ശ്രമം നടത്തിയത്. ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കാൻ വന്നതാണെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. നാട്ടുകാർ പിടികൂടിയ ഇയാളെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള ആളാണെ ന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ബാധ്യതയെക്കുറിച്ച് പ്രതി പറഞ്ഞത്.

വീട് ലോൺ ഇനത്തിൽ 23 ലക്ഷവും, റമ്മി കളിച്ച് നഷ്ടപ്പെട്ട 50 ലക്ഷമുൾപ്പടെ 73 ലക്ഷത്തിലധികം രൂപ കടബാധ്യയുണ്ടെന്ന് ലിജോ പോലീസിന് മൊഴിനൽകി. സുഹൃത്തുക്കളിൽ നിന്നുമുൾപ്പടെ വലിയ തുകകൾ കടം വാങ്ങിയാണ് റമ്മി കളിച്ചത്. കടം പെരുകയതോടെ ഒരാഴ്ച്ചയായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ലിജോ. തുടർന്നാണ് ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതിയിട്ടതെന്നും മൊഴിയിൽ പറയുന്നു. വധ ശ്രമത്തിനും കവർച്ചാ ശ്രമത്തിനും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ലിജോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതിയുടെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കാനാണ് വടക്കാഞ്ചേരി പൊലീസിന്റെ നീക്കം.