അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി 15കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 5 ജീവപര്യന്തം കഠിനതടവ്

0
22

തൃശൂര്‍ കുന്നംകുളത്ത് ബലാത്സംഗ കേസിലെ പ്രതിക്ക് 5 ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എസ് ലിഷയാണ് അത്യപൂര്‍വ്വ വിധി പ്രഖ്യാപിച്ചത്. ചെമ്മന്തിട്ട സ്വദേശി അജിതനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2017-ല്‍ 15 വയസ്സുകാരിയായ പെണ്‍കുട്ടി താമസിക്കുന്ന വീടിനു പുറകിലുള്ള കുളിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കി കിടത്തിയതിനുശേഷം പെണ്‍കുട്ടിയെ അതിക്രൂരമായി പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന പരാതിയിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.

കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധു മരിച്ചതിനെത്തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ വീട്ടില്‍ വന്നതോടെയാണ് പെണ്‍കുട്ടി പീഡന വിവരം ബന്ധുക്കളോട് പറയുന്നത്. ഇതോടെ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന യുകെ ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉഷ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറായ ജി. ഗോപകുമാറാണ് കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ 23 സാക്ഷികളെ വിസ്തരിക്കുകയും 17ഓളം രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.