തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂൾ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നു – സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

0
68

കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരെ പാർപ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിൻറെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 3.3 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചുവരുന്നു. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, പബ്ലിക് അഡ്രസ്സിംഗ് സംവിധാനം എന്നിവ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ അന്തേവാസികളിൽ അധികവും വിചാരണ തടവുകാരാണ്. സാമ്പത്തിക പരാധീനതയുള്ളവർക്ക് സൗജന്യ നിയമസഹായവും നൽകുന്നുണ്ട്. ഉമ തോമസ് എം എൽ എ നൽകിയ സബ്മിഷന് മറുപടിയായാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

വിദ്യാഭ്യാസവും വ്യക്തിത്വവികസനവും മുൻനിർത്തി വിദഗ്ധരായ അധ്യാപകരുടെ സേവനവും ലൈബ്രറി സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കായിക-വിനോദ ഉപാധികളും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം പുനരധിവാസം ലക്ഷ്യമിട്ടുള്ള തൊഴിൽ പരിശീലനവും നൽകിവരുന്നു. ആവശ്യമായ ചികിത്സാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.അതോടൊപ്പം അന്തേവാസികളുടെ സുരക്ഷ മുൻനിർത്തിയുള്ള മെറ്റൽ ഡിറ്റക്ടർ, സി സി ടിവി, വീഡിയോ കോൺഫറൻസിംഗ്, കുട്ടികൾക്ക് അവരുടെ ബന്ധുക്കളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതിന് വീഡിയോകോൾ സംവിധാനങ്ങൾ എന്നിവയും നിലവിലുണ്ട്.

സംശുദ്ധീകരണവും പുനരധിവാസവും മികച്ച രീതിയിൽ ഉറപ്പാക്കുന്ന തരത്തിൽ ബോസ്റ്റൽ സ്കൂളിൻറെ പ്രവർത്തനം മാറ്റിയെടുക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അന്തേവാസികളിൽ ശാരീരികവും മാനസികവും സാമൂഹികവുമായ പരിവർത്തനം സൃഷ്ടിച്ച് കുറ്റവാസനയിൽനിന്ന് മോചിപ്പിച്ച് അവരെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിനുള്ള തെറ്റുതിരുത്തൽ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.