ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം മൂലം 2021ല്‍ പൊലിഞ്ഞത് 1040 ജീവനുകള്‍

0
7

2021ല്‍ ആകെ 1040 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമായത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ആകെ 1997 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ റോഡപകടങ്ങള്‍-2021 എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2021ല്‍ 222 പേരുടെ മരണത്തിന് കാരണമാക്കിയത് ചുവപ്പ് സിഗ്നല്‍ ലൈറ്റ് അവഗണിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ആകെ 555 അപകടങ്ങളാണ് മന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളത്.

റോഡിലെ കുഴികള്‍ മൂലം 3625 അപകടങ്ങളും ഇതുവഴി 1481 മരണങ്ങളും രാജ്യത്തുണ്ടായി. കേന്ദ്രസര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും എല്ലാ ഏജന്‍സികളുടേയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തി റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും അപകടമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ബോധവത്ക്കരണത്തിനും സുരക്ഷയ്ക്കുമായി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021ല്‍ 4,12,432 റോഡപകടങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 1,53,972 പേര്‍ മരിക്കുകയും 3,84,448 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.