മൃതദേഹങ്ങള്‍ പത്മത്തിന്റെയും റോസ്‌ലിന്റെയും തന്നെ; ഇരട്ട നരബലി കേസില്‍ ഡിഎന്‍എ പൂര്‍ത്തിയായി

0
61

പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ പത്മത്തിന്റെയും റോസ്‌ലിന്റെയും തന്നെയന്ന് സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൊല്ലപ്പെട്ടതില്‍ ഒരാള്‍ റോസ്‌ലിന്‍ തന്നെയെന്ന് ആദ്യ ഡി.എന്‍.എ പരിശോധനഫലത്തില്‍ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 11 ഭാഗങ്ങളായാണ് റോസ്‌ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലവും പുറത്ത് വന്നിരുന്നു.

കേസില്‍ കുറ്റപത്രം ഡിസംബര്‍ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബര്‍ 12 നായിരുന്നു കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കസ്റ്റഡിയില്‍ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കുകയും നവംബര്‍ 19 വരെ റിമാന്‍ഡില്‍ വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍സിംഗിനെയും വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ കാക്കനാട് ജയിലിലേക്കുമാണ് മാറ്റിയത്.