മധ്യപ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

0
35

മധ്യപ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത, പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 19നായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി, ഉമ്രിയിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ കാണാതാവുകയായിരുന്നെന്നാണ് ആദ്യം പൊലീസിന് ലഭിച്ച പരാതി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ നാല് ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ പ്രദേശത്തെ വയലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്‌കൂള്‍ ബാഗ് സമീപത്ത് നിന്ന് കണ്ടെത്തിയതെ തുടര്‍ന്നാണ് മൃതദേഹത്തിനായി വയലില്‍ പരിശോധന നടത്തിയത്.

മൃതദേഹം കണ്ടെത്തിയതോടെ ഗ്രാമവാസികള്‍ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ വീടിന് അടുത്ത് തന്നെ താമസിക്കുന്നയാളാണ് കുറ്റം ചെയ്തതെന്ന് തെളിഞ്ഞത്. പ്രതി പെണ്‍കുട്ടിയുടെ സമാന പ്രായമുള്ളയാളാണ്.