അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി

0
53

അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ. വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനുള്ള ഉത്തരവിനെതിരേ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഷാജി പി. ചാലിയുടേതാണ് വിധി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തരാസപരിശോധന റിപ്പോര്‍ട്ടിലും ബൈക്ക് ഓടിച്ചിരുന്നയാളുടെ ശരീരത്തില്‍ നിയമപ്രകാരം അനുവദനീയമായതിനെക്കാള്‍ മദ്യമുള്ളതായി കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുക നിഷേധിച്ചിരുന്നു. എന്നാല്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ഏഴുലക്ഷം രൂപ നല്‍കാന്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയില്‍ പോയത്.

2009 മേയ് 19-ന് ആണ് ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച് ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായ തൃശ്ശൂര്‍ സ്വദേശി മരിച്ചത്. ദേശീയപാതയില്‍ എതിര്‍വശത്തുനിന്ന് മറ്റൊരുവാഹനത്തെ മറികടന്നുവന്ന ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്‌കെച്ചില്‍ ഇയാള്‍ തന്റെ വശത്തിലൂടെ തന്നെയാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞു. പിന്നാലെ അശ്രദ്ധയോടെ ബസ് ഓടിച്ചതിന് ബസ് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുക്കുകയായിരുന്നു.