പത്തനംതിട്ടയിൽ നടന്ന ഇരട്ട നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

0
82

പത്തനംതിട്ടയിൽ നടന്ന ഇരട്ട നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. സംഭവം ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമാണെന്ന് കോടതി പറഞ്ഞു. കേരളം എവിടേക്കാണ് പോകുന്നതെന്നും കോടതി ആശങ്ക രേഖപ്പെടുത്തി. സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ടു സ്ത്രീകളെയാണ് പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബലിനൽകിയത്.

മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയ്ക്കായി സ്ത്രീകളെ എത്തിച്ചു നൽകിയത്. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയതും റഷീദ് തന്നെയാണ്. ഭഗവൽ സിംഗിന്റെ വീട്ടിൽ വെച്ചാണ് കൊലനടക്കുന്നത്. ഭഗവൽ സിംഗും ഭാര്യ ലൈലയും റഷീദും ചേർന്ന് രണ്ട് പേരെയും പൈശാചികമായി കൊലപ്പെടുത്തുകയും ചെയ്തു. പ്രതികൾ മൂന്ന് പേരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

റോസ്ലിനെ കാണാനില്ലെന്ന് കാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുക്കുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്. റഷീദിന്റെ സംസാരത്തിലും പ്രവർത്തിയിലും വൈദ്യനും കുടുംബവും വീഴുകയായിരുന്നുവെന്നും എതിർക്കാനുള്ള ശക്തി നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് സൂചനകൾ.

അശ്ലീല ചിത്രത്തിന്റെ ഷൂട്ടിംഗാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇരവരേയും കൊലപ്പെടുത്തുവാനുള്ള സജ്ജീകരണം നടത്തിയത്. ഷൂട്ടിംഗാണെന്നു വിശ്വസിച്ചു നിന്ന ഇരകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളായിരുന്നു ഷിഹാബ് നടത്തിയത്. ആദ്യം ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് വൈദ്യനുമായി പരിചയത്തിലാകുകയായിരുന്നു.

തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വൈദ്യനെ വിശ്വസിപ്പിച്ചു. സിദ്ധനെ ബന്ധപ്പെടാൻ സ്വന്തം നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് എന്ന ഷിഹാബ് വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വീട്ടിൽ ഐശ്വര്യം വരാൻ റഷീദ് വൈദ്യന്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.