കൊല ക്രൂരപീഡനത്തിനുശേഷം

0
69

സ്‌ത്രീകളെ ക്രൂരമായി പീഡിപ്പിച്ചശേഷമാണ്‌ കഴുത്തറുത്തുകൊന്നതെന്ന്‌ പ്രാഥമിക ചോദ്യംചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ്‌. സ്‌ത്രീകളെ എത്തിച്ച മുഹമ്മദ്‌ ഷാഫി, ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്‌ക്കുമൊപ്പം കൊലപാതകത്തിൽ പങ്കാളിയായി. രണ്ട്‌ സ്‌ത്രീകളെയും ഇലന്തൂരിൽ എത്തിച്ച ദിവസംതന്നെ കൊലപ്പെടുത്തുകയായിരുന്നു.

ക്രൂരമായ പീഡനത്തിന് ഇരയാക്കിയായിരുന്നു ബലിയർപ്പിക്കൽ. കൈയും കാലും കെട്ടിയിട്ട്, മാറിടം മുറിച്ച്‌ ചോര വാർന്നശേഷം കഴുത്തറുത്തുകൊന്നുവെന്നാണ്‌ ഷാഫിയുടെ മൊഴി. ഇരുവരുടെയും ശരീരത്തിൽനിന്ന്‌ വാർന്ന രക്തം വീട്‌ മുഴുവൻ തളിച്ചു. രാത്രി മുഴുവൻ നീണ്ട പൂജയ്ക്കുശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. പൂജയുടെ ഭാഗമായി ഭഗവൽസിങ്ങിന്റെ ഭാര്യ ലൈലയുമായി ഷാഫി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും പറയുന്നു.

പൂജയ്‌ക്ക്‌ കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയ്യാറാണെന്ന് ഭഗവൽസിങ് പറഞ്ഞതോടെ, മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദേശം. ഇത്‌ അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം ഷാഫിയെത്തന്നെ ഏൽപ്പിച്ചു. റോസ്‍ലിയെ ബലി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന്‌ വിശ്വസിപ്പിച്ചാണ്‌ ഷാഫി അടുത്ത സ്‌ത്രീയെയും ബലി നൽകാൻ ഭഗവൽസിങ്ങിനെ പ്രേരിപ്പിച്ചത്‌. ഒരു പൂജകൂടി വേണ്ടിവരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞുനിൽക്കുകയാണെന്നും പറഞ്ഞു. വൻതുകയും ഷാഫി കൈപ്പറ്റി.  ഇതോടെ പത്മത്തെയും ഷാഫി വലയിലാക്കി.