കൊച്ചിയിൽ പ്രഭാതസവാരിക്കിറങ്ങിയ 12 പേരെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു; പരുക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജിൽ

0
64

കൊച്ചിയിൽ രാവിലെ 12 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രഭാത സവാരിക്ക് ഇറങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്. കുസാറ്റ് ക്യാമ്പസ്, തൃക്കാക്കര എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജിലും തൃക്കാക്കര സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഒരേ നായ ആണ് പരിസരത്ത് അക്രമം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.

ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹർജിയിൽ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും.

കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്.

കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്. കേരളത്തിൽ തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാൻ നടത്തുന്ന നീക്കങ്ങൾ തടയണമെന്ന ഹർജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.