‘മദ്യപിച്ചവരെ വീട്ടിൽ എത്തിക്കേണ്ടത് ബാറുടമയുടെ ഉത്തരവാദിത്തം’; ക്യാബുകൾ ഒരുക്കണം; ഗോവയിൽ പുതിയ നിയമം

0
43

മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണ് പോകുന്നതെങ്കിൽ അവരെ തടയാനും ഉപഭോക്താവിന് ക്യാബുകൾ നൽകി വീട്ടിലെത്തിക്കാനുമാണ് ബാറുടമകൾക്ക് ​ഗതാ​ഗതമന്ത്രി മൗവിൻ ഗോഡീഞ്ഞോയുടെ നിർദ്ദേശം. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായും കാറുകൾ ഏർപ്പാടാക്കി നൽകണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

റോഡ് സുരക്ഷാ വാരാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ഈ നിർദേശം. ബാറിലെത്തി മദ്യപിക്കുന്ന ഉപഭോക്താവ് സ്വയം വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. ക്യാബുകളിൽ മടങ്ങുന്നവരുടെ വാഹനങ്ങൾ അടുത്ത ദിവസം വന്ന് കൊണ്ടുപോയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കുന്നു.

ഗോവ മെഡിക്കൽ കോളജിൽ വരുന്ന കേസുകളിൽ 20 ശതമാനവും മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളാണ്. വളരെ പതുക്കെ വാഹനമോടിച്ച ഒരാൾ കേസിൽ നിരപരാധിയായിരിക്കാം, എന്നാൽ മദ്യപിച്ച ഒരാൾ വന്ന് നിങ്ങളെ തല്ലാം, വാഹനങ്ങൾ അപകടത്തിൽ പെടാം. ഇത് സംഭവിക്കാൻ പാടില്ല. അതിനാൽ, ഡ്രിങ്ക് ആൻഡ് ഡ്രൈവ് കേസുകളുടെ കാര്യത്തിൽ നിഷ്പക്ഷരും ജാഗരൂകരും ആയിരിക്കണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരോട് പറയുകയാണെന്നും മൗവിൻ ഗോഡീഞ്ഞോ വ്യക്തമാക്കി.