കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ച കേസ്; അറസ്റ്റിലായ ഇറ്റാലിയന്‍ പൗരന്മാരെ ചോദ്യം ചെയ്യും

0
47

അതിക്രമിച്ച്‌ കടന്ന് കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ച കേസില്‍ അഹമ്മദാബാദില്‍ പിടിയിലായ വിദേശികളെ കൊച്ചി മെട്രോ പോലീസ് ഇന്ന് ചോദ്യം ചെല്ലും.

മെട്രോ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയാണ് അഹമ്മദാബാദില്‍ എത്തിയത്. അഹമ്മദാബാദ് മെട്രോ ട്രെയിനില്‍ ഗ്രാഫിറ്റി വരച്ചതിന് അറസ്റ്റിലായവര്‍ തന്നെയാണോ കൊച്ചി മെട്രോയില്‍ പെയിന്റ് ചെയ്തതെന്നാണ് കണ്ടെത്തേണ്ടത്.

അഹമ്മദാബാദ് അപ്പാരല്‍ പാര്‍ക്ക് സ്റ്റേഷനില്‍ മെട്രോ ട്രെയിനില്‍ അതിക്രമിച്ച്‌ കടന്ന് ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാല് ഇറ്റാലിയന്‍ പൗരന്മാരാണ്
അറസ്റ്റിലായത്. ഇവര്‍ക്ക് മുട്ടം യാര്‍ഡില്‍ വച്ച്‌ കൊച്ചി മെട്രോ ട്രെയിനില്‍ ദൂരൂഹ വാക്യങ്ങള്‍ എഴുതിയ സംഭവത്തില്‍ പങ്കാളിത്തമുണ്ടോയെന്നാണ് കണ്ടെത്തേണ്ടത്. ലോകത്തിലെ വിവിധ നഗരങ്ങളില്‍ അപ്രതീക്ഷിതമായി അക്ഷര ചിത്രങ്ങള്‍ വരച്ച്‌ കടന്നു കളയുന്ന പതിവുള്ള റെയില്‍ ഗൂണ്‍സ് എന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായവര്‍. അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ കൊച്ചിയില്‍ നിന്ന് മെട്രോ പോലീസ് അഹമ്മദാബാദിലേക്ക് തിരിച്ചിരുന്നു. ഇന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തതും ഇവ

രാണോയെന്നതില്‍ വ്യക്തത വരും.

പ്ലേ, യുഫോസ്, ബേണ്‍, ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നീ വാക്കുകളായിരുന്നു നിര്‍ത്തിയിട്ടിരുന്ന കൊച്ചി മെട്രോയുടെ പമ്ബയെന്ന ട്രെയിനില്‍ സ്‌പ്രേ പെയിന്റ് കൊണ്ട് വരച്ചത്.ഇതില്‍ ഹിറ്റ് കൊച്ചി, ബേണ്‍ എന്നീ വാചകങ്ങള്‍ ഭീതി വര്‍ദ്ധിപ്പിച്ചു.ഇത് ചില സൂചനകളാണെന്ന സംശയവും ഉയര്‍ന്നിരുന്നു. മുട്ടം യാര്‍ഡിലെ സുരക്ഷാ മേഖലയില്‍ കടന്നു കയറി ഒരു മണിക്കൂറിലധികം സമയമെടുത്ത് അജ്ഞാതര്‍ വരച്ച്‌ കടന്ന് കളഞ്ഞിട്ടും സി സി ടി വി ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം നീളുകയായിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016ല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലും ഗ്രാഫിറ്റി പ്രയോഗമുണ്ടായിരുന്നു. അറസ്റ്റിലായവരുടെ പങ്കാളിത്തം വ്യക്തമായാല്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും അറസ്റ്റ് രേഖപ്പെടുത്തും.