കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന

0
70

കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

”നമ്മൾ വിജയം കാണാനാകുന്ന സ്ഥിതിയിലാണ്. ഇതാണ് കൂടുതൽ കഠിനമായി ഓടേണ്ട സമയം. വിജയസ്ഥാനത്തെത്താൻ ഒരുമിച്ച് പരിശ്രമിക്കാം.” കൊവിഡ് തുടങ്ങിയതിന് ശേഷം ലോകാരോഗ്യ സംഘടനാതലവനിൽ നിന്ന് കേൾക്കുന്ന ഏറ്റവും പ്രതീക്ഷാനിർഭരമായ വാക്കുകളാണ് ഇത്. ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 19 മാസത്തിന് ശേഷമുള്ള ലോകാരോഗ്യ സംഘടന തലവൻറെ വാക്കുകളെ ആശ്വാസത്തോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്.

ലോകത്ത് ഇതുവരെ അറുപത് ലക്ഷം ജീവനാണ് കൊവിഡ് കവർന്നത്. 606 ദശലക്ഷം പേർക്ക് ലോകത്താകെ കൊവിഡ് ബാധിച്ചു. 2020 മാർച്ചിന് ശേഷം കഴിഞ്ഞയാഴ്ച കൊവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ലോകാരോഗ്യ സംഘടനാ തലവൻറെ പ്രതികരണം. അതേസമയം, നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കൂടുതൽ വകഭേദങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.