ഓട്ടോമാറ്റിക് ടോൾ പ്ലാസകൾ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി

0
74

റോഡ്‌ ഗതാഗതത്തിൽ സമൂലമാറ്റവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അതായത്, കൊട്ടിഘോഷിച്ചെത്തിയ ഫാസ്ടാഗുകൾ ഉടൻതന്നെ ചരിത്രമാകും.

നാഷണൽ ഹൈവേകളിലെ ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഫാസ്ടാഗുകൾ അവതരിപ്പിച്ചത്. ഈ പദ്ധതി ഏറെക്കുറെ വിജയം കണ്ടിരുന്നു. അതായത് ഈ പദ്ധതിയിലൂടെ ടോൾ പ്ലാസകളിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ, യാത്രക്കാർക്ക് വാഹനം നിർത്താതെ കടന്നുപോകാൻ സാധിക്കും വിധം ഓട്ടോമാറ്റിക് ടോൾ പ്ലാസകൾ (Automatic Toll Plazas) നിലവിൽ വരുമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari) അറിയിയ്ക്കുന്നത്. അതായത്, ഇന്ത്യയിലുടനീളമുള്ള ടോൾ പ്ലാസകൾക്ക് പകരം ഓട്ടോ നമ്പർ റെക്കഗ്‌നിഷൻ സംവിധാനം (automatic number plate recognition system) ഉടൻ ഏർപ്പെടുത്തുമെന്നാണ് ഗഡ്കരി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക ഈടാക്കും വിധം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ച് ടോൾ പ്ലാസകൾക്ക് പകരമായി പൈലറ്റ് പ്രോജക്ടുകൾ കേന്ദ്രം നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

“ഇപ്പോൾ, സർക്കാർ ഓട്ടോമൊബൈൽ നമ്പർ പ്ലേറ്റ് സാങ്കേതികവിദ്യ (Automatic Number Plate Reader cameras) അവതരിപ്പിക്കാൻ പോകുകയാണ്, ഇതിനായി സർക്കാർ ഒരു പൈലറ്റ് പ്രോജക്ട് നടത്തുകയാണ്. ഇതിലൂടെ ടോൾ ഹൈവേയിൽ ഓടുന്ന വാഹനങ്ങൾക്ക് കൃത്യമായ ദൂരത്തിൻറെ അടിസ്ഥാനത്തിൽ ചാർജ് ഈടാക്കും. വരും കാലത്ത് ടോൾ പ്ലാസകളൊന്നും ഉണ്ടാകില്ല”, അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങളൊന്നും അദ്ദേഹം നൽകിയില്ല.

കൂടാതെ, ടോൾ ബൂത്തുകളിലെ ഗതാഗതത്തിൻറെ തടസ്സമില്ലാത്ത നീക്കവും ഉപയോഗത്തിനനുസരിച്ച് പണമടയ്ക്കലും ഈ സംവിധാനത്തിൻറെ രണ്ട് നേട്ടങ്ങളായി നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.

ഫാസ്ടാഗുകൾ നിലവിൽ വന്നതിന് ശേഷം, സംസ്ഥാന ഉടമസ്ഥതയിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHIA) ടോൾ വരുമാനം പ്രതിവർഷം 15,000 കോടി രൂപ വർദ്ധിച്ചതായി വിശദാംശങ്ങൾ നൽകി നിതിൻ ഗഡ്കരി പറഞ്ഞു.

കൂടാതെ, ഫാസ്ടാഗുകൾ നിലവിൽ വന്നതോടെ യാത്രക്കാർക്ക് ഏറെ സമയ ലാഭവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. 2018-19 കാലയളവിൽ ടോൾ പ്ലാസകളിൽ വാഹനങ്ങൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം 8 മിനിറ്റായിരുന്നുവെന്നും 2020-21, 2021-22 വർഷങ്ങളിൽ ഫാസ്ടാഗുകൾ നിലവിൽ വന്നതോടെ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 47 സെക്കൻഡായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തവിധം ഇന്ത്യൻ റോഡുകളിലെ തിരക്ക് കുറയ്ക്കാൻ ഫാസ്ടാഗ് സഹായിച്ചതായി നിതിൻ ഗഡ്കരി പറഞ്ഞു.