എന്താണ് ‘ഓപ്പറേഷൻ യൂണികോൺ’; എലിസബത്ത് രാജ്ഞിയുടെ മരണവുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

0
42

കിരീട ധാരണത്തിന്റെ 70-ാം വർഷത്തിൽ ഇന്നലെയാണ് എലിസബത്ത് രാജ്ഞി (96) ലോകത്തോട് വിടപറഞ്ഞത്. ബാൽമോറൽ കാസിലിൽ വച്ച് രാജകുടുംബാങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിടവാങ്ങാൽ. രാജ്ഞിയുടെ വിയോഗത്തിൽ രാജ്യം ഒരാഴ്ചയോളം ദുഃഖം ആചരിക്കുമെന്നാണു റിപ്പോർട്ട്. ഇതുമൂലം സമ്പദ്‌വ്യവസ്ഥയ്ക്കു കോടികളുടെ നഷ്ടം ഉണ്ടാകുമെന്നാണു വിലയിരുത്തൽ.

രാജ്ഞി ലണ്ടനിൽ വച്ചു മരിച്ചാൽ, രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി ബക്കിംഗ്ഹാം കൊട്ടാരം ഒരു പദ്ധതി ഒരുക്കിയിരുന്നെന്ന് പൊളിറ്റികോ 2021-ൽ റിപ്പോർട്ട് ചെയ്തിരുന്നു. ‘ലണ്ടൻ ബ്രിഡ്ജ്’ എന്നായിരുന്നു ഈ പദ്ധതിക്കു നൽകിയിരുന്ന കോഡ് നാമമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സ്‌കോട്ട്‌ലാൻഡിന്റെ ബൽമോറിൽ വച്ചു രാജ്ഞി വിടപറഞ്ഞതിനാൽ, സ്‌കോട്ട്‌ലൻഡിന്റെ ദേശീയ മൃഗത്തിന്റെ പേര് വിടവാങ്ങൽ ചടങ്ങുകൾക്കു നൽകാൻ കൊട്ടാരം തീരുമാനിച്ചതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. അതാണ് ‘ഓപ്പറേഷൻ യുണികോൺ’.

ഓപ്പറേഷൻ യുണികോൺ ഇതോടകം പ്രവർത്തനം തുടങ്ങിയതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ബിബിസി അവതാരകർ കറുപ്പ് വസ്ത്രം ധരിച്ചെന്നും, ചാനലുകൾ റോളിംഗ് ന്യൂസിലേക്ക് മാറിയെന്നും റിപ്പോർട്ടുകളുണ്ട്. എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന യുകെ കറൻസി നോട്ടുകളും, നാണയങ്ങളും ഘട്ടംഘട്ടമായി ചാൾസിന്റേതിലേക്കു മാറും. രാജകുടുംബം ഇതിനകം തന്നെ ബാൽമോറലിലാണ്. ശവസംസ്‌കാര ചടങ്ങുകൾക്ക് മുമ്പുള്ള ദിവസങ്ങളിൽ ചാൾസ് രാജകുമാരൻ രാജ്യത്ത് ഒരു പര്യടനം നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

രാജ്ഞിയുടെ ശവസംസ്‌കാരവും, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ആകും ഓപ്പറേഷൻ യുണികോണിന്റെ ഭാഗം. രാജ്ഞിയുടെ വിയോഗത്തിൽ ലോകത്തിന്റെ നാനാ ഭാഗത്തും നിന്നും അനുശോചന പ്രവാഹമാണ്. മറ്റു രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി. മറ്റു രാജ്യങ്ങൾ എലിസബത്തോളം സന്ദർശിച്ച മറ്റൊരു ഭരണാധികാരിയും ഉണ്ടാകില്ല. രാജ്ഞിയുടെ വിയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി.

‘2015-ലും 2018-ലും യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി ഞാൻ അവിസ്മരണീയമായ കൂടിക്കാഴ്ചകൾ നടത്തി. അവരുടെ ഊഷ്മളതയും ദയയും ഞാൻ ഒരിക്കലും മറക്കില്ല. ഒരു മീറ്റിംഗിൽ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല എന്നെ കാണിച്ചു. ആ നിമിഷം ഞാൻ എപ്പോഴും വിലമതിക്കുന്നു.’- പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.