ബിൽക്കിസ് ബെനോ കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

0
59

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും കോടതി നോട്ടിസ് അയച്ചിരുന്നു. 11 പ്രതികളെയും കേസിന്റെ ഭാഗമാക്കാനും നിർദ്ദേശിച്ചിരുന്നു. സിപിഐഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തകർ രൂപ് രേഖ റാണി തുടങ്ങിയവരാണ് ഹർജിക്കാർ.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത് സർക്കാർ സ്വാതന്ത്രരാക്കിയത്. ഈ നടപടിക്കെതിരെ കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് അവർ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിക്കണം. സ്വാതന്ത്ര്യദിനത്തിൽ സർക്കാരെടുത്ത തീരുമാനം 20 വർഷം മുൻപത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവർ പറഞ്ഞു.