സപറോഷിയയിൽ നിന്ന് സൈന്യത്തെ അടിയന്തിരമായി നീക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ

0
59

യുക്രെയ്‌നിൽ റഷ്യയുടെ അധീനതയിലായ സപറോഷിയ ആണവ നിലയത്തിന്റെ നിയന്ത്രണത്തിൽ നിന്ന് സൈന്യത്തെ അടിയന്തിരമായി നീക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ.

ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചെന്നും എന്ത് ദുരന്ത മുണ്ടായാലും റഷ്യമാത്രമായിരിക്കും ഉത്തരവാദിയെന്ന് യുക്രെയ്ൻ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് റഷ്യൻ സൈനികരെ പ്രദേശത്തു നിന്നും നീക്കിയുള്ള പരിശോധന വേണമെന്ന നിർദ്ദേശം അന്റോണിയോ ഗുട്ടാറസ് മുന്നോട്ട് വെച്ചത്.

സപറോഷിയ ആണവ നിലയം പരിശോധിക്കാൻ വിദഗ്ധരുടെ സംഘത്തെ ഐക്യരാഷ്‌ട്ര സഭ അയച്ചിരിക്കുകയാണ്. അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസി(ഐഎഈഎ) മേധാവി റാഫേൽ മറിയാനോ ഗ്രോസിയുടെ നേതൃത്വത്തിലാണ് പരിശോധനയ്‌ക്കായുള്ള നടപടികൾ നടക്കുന്നത്. ആണവ നിലയത്തിൽ പ്രവർത്തിച്ചിരുന്ന അവസാന റിയാക്ടറും ഈ ആഴ്ച നിർത്തിയതോടെ പരിശോധന വേഗത്തിലാക്കാനാണ് അന്താരാഷ്‌ട്ര ഏജൻസി ഒരുങ്ങുന്നത്.

സപറോഷിയ ആണവ നിലയത്തിൽ പരിശോധന നടത്താൻ റഷ്യ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. യുക്രെയ്നെതിരെ ശക്തമായ ഷെല്ലിംഗ് റഷ്യ ആരംഭിച്ച മാർച്ചിലാണ് ആണവ നിലയ പരിസരത്ത് കേടുപാടുകൾ സംഭവിച്ചത്. എന്നാൽ ആണവ നിലയത്തിന് കേടില്ലെന്ന് റഷ്യ ആവർത്തിച്ചിരിക്കുകയാണ്. എല്ലാ പ്രദേശത്തും ഷെല്ലിംഗ് രണ്ടുഭാഗത്തുനിന്നും നടക്കുന്നതിനാൽ ഭൂമിയിലുണ്ടാകുന്ന എല്ലാ പ്രകമ്ബനങ്ങളും ആണവനിലയത്തിലെ റിയാക്ടറുകളെ ബാധിക്കുമെന്ന ആശങ്ക യൂറോപ്പിലെ എല്ലാ രാജ്യങ്ങളും പങ്കുവയ്‌ക്കുകയാണ്. ലോക പ്രശസ്തമായ ചെർണോബിൽ ആണവ നിലയം ഫെബ്രുവരി 28ന് തന്നെ റഷ്യയുടെ നിയന്ത്രണത്തിലേയ്‌ക്ക് എത്തിയിരുന്നു.