12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്നു കേന്ദ്രം

0
38

ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകളുടെ വിൽപന നിരോധിക്കില്ലെന്ന് കേന്ദ്രം. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപനയുള്ള ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിൽ ചൈനീസ് വമ്ബന്മാരുടെ കുത്തക തകർക്കാനാണ് നീക്കമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നത്. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ ചൈനീസ് മൊബൈൽ കമ്ബനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ നിർമിക്കുന്ന 12,000 രൂപയിൽ താഴെയുള്ള ഹാൻഡ്‌സെറ്റുകളുടെ വിൽപന നിരോധിക്കാൻ നീക്കമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായത്തിൽ ഇന്ത്യൻ കമ്ബനികൾക്കും പങ്കുണ്ട്. എന്നാൽ വിദേശ ബ്രാൻഡുകളെ ഒഴിവാക്കുക എന്നല്ല ഇതിനർഥം. കയറ്റുമതി വർധിപ്പിക്കണമെന്നാണ് ഈ കമ്ബനികളോട് ഞങ്ങൾ ആവശ്യപ്പെട്ടത്. വിതരണ ശൃംഖല കൂടുതൽ സുതാര്യവും തുറന്നതുമായിരിക്കണം. 12,000 രൂപയിൽ താഴെയുള്ള ഫോണുകൾ നിരോധിക്കാനുള്ള ഒരു നീക്കവുമില്ല. ഇത്തരമൊരു വാർത്ത എവിടെനിന്നാണ് വന്നതെന്ന് അറിയില്ലെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി സഹമന്ത്രി പറഞ്ഞു

രാജ്യത്തെ എൻട്രി-ലെവൽ വിപണി തകരുന്നതു ഷഓമി ഉൾപ്പെടെയുള്ള ചൈനീസ് കമ്ബനികൾക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. കോവിഡിനെ തുടർന്നു ചൈനയിലെ ആഭ്യന്തര വിപണിയിൽ മാന്ദ്യമുണ്ടായതോടെ ഇന്ത്യയെ ആശ്രയിച്ചാണ് ഈ കമ്ബനികളുടെ നിലനിൽപ്.