തൊഴിലുറപ്പ് പദ്ധതി : ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ

0
124

ഓഗസ്റ്റ് ഒന്നുമുതൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓരോ ഗ്രാമപ്പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയാകുന്ന തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴിൽദിനങ്ങൾ എന്ന ലക്ഷ്യം നടക്കില്ല.

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വാർഡുകളാണുള്ളത്. ഓഗസ്റ്റ് ഒന്നുമുതൽ 20-നു മേൽ വാർഡുകൾ ഉള്ള പഞ്ചായത്തുകളിൽ ഏതെങ്കിലും മൂന്നുവാർഡുകളിലുള്ളവർക്ക് തൊഴിൽ നൽകാനാവില്ല. റൊട്ടേഷൻ പ്രകാരം ഇവരെ പിന്നീട് ഉൾപ്പെടുത്താനാകുമെങ്കിലും സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന തൊഴിൽ നിഷേധിക്കേണ്ടിവരും. 25,90,156 പേരാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ടീവ് വർക്കർമാർ. 310.11 രൂപയാണ് ഒരുദിവസത്തെ കൂലി.

തിരുത്തൽ ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിനു കത്തയച്ചു. ഇതിനുപുറമേ തദ്ദേശവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ കേന്ദമന്ത്രിയെ നേരിട്ടുകണ്ടും ഈ ആവശ്യം ഉന്നയിക്കും. ഇത്തവണ കേരളം പത്തരക്കോടി തൊഴിൽദിനങ്ങളുടെ ബജറ്റ് തയ്യാറാക്കി സമർപ്പിച്ചെങ്കിലും ആറുകോടിക്കാണ് അനുമതി നൽകിയത്.