പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പോലീസ് ; 3 പേരെ തിരിച്ചറിഞ്ഞു

0
31

കാസർഗോഡ്: കാസർഗോഡ് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കുമ്പള, മുഗുവിലെ അബൂബക്കർ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നൽകിയ റയീസ്, നൂർഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയേയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു എന്നുമാണ് കണ്ടെത്തൽ. ഗൾഫിൽ ജോലിയുണ്ടായിരുന്ന മുഗുവിലെ അബൂബകർ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലർ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നാണ് വിവരം. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയത്.

ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമികൾ ആശുപത്രിയിൽ ഉപേക്ഷിച്ചു. ഇയാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്.  ഇതോടെ ആശുപത്രിയിലെത്തിച്ചവർ വന്ന വാഹനത്തിൽ തന്നെ കടന്നു കളഞ്ഞുവെന്നാണ് അറിയുന്നത്. സംഭവത്തിൽ കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്ണനെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായാണ് വിവരം.