വിമാന ഇന്ധനവില കുതിച്ചുയർന്നതോടെ വിമാന ടിക്കറ്റ് നിരക്ക് ഉയരുമെന്ന് സൂചന

0
30

ദില്ലി : വിമാന ഇന്ധനവില കുതിച്ചുയർന്നതോടെ വിമാന ടിക്കറ്റ് നിരക്ക് (airfare) ഉയരുമെന്ന് സൂചന. കൊവിഡ് മഹാമാരിക്ക് ശേഷം വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഈ അടുത്താണ് വർധനവുണ്ടായത്. ഇതിൽ ആശ്വസിക്കവെയാണ് വിമാനക്കമ്പനികൾക്ക്  ഇന്ധനവിലയുടെ രൂപത്തിൽ പുതിയ വെല്ലുവിളി എത്തുന്നത്.
പൊതുമേഖലാ എണ്ണ കമ്പനികൾ രണ്ടാഴ്ചയിലൊരിക്കൽ പുനർ നിശ്ചയിക്കുന്ന ജെറ്റ് ഫ്യുവൽ വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയായി ഉയർന്നു. 1.41 ലക്ഷം കോടി രൂപയാണ് ഒരു കിലോലിറ്റർ ജെറ്റ് ഫ്യുവൽ വില. ഈ ജൂൺ മാസത്തിൽ മാത്രം 16 ശതമാനം വർധനവാണ് ജെറ്റ് ഫ്യുവൽ വിലയിൽ ഉണ്ടായത്.
2008 ഓഗസ്റ്റ് മാസത്തിൽ 71028 രൂപയായിരുന്നു ജെറ്റ് ഫ്യുവൽ വില. ഇതിനെ അപേക്ഷിച്ച് നോക്കുമ്പോൾ 14 വർഷത്തിനിടെ വില ഇരട്ടിയായി ഉയർന്നിട്ടുണ്ട്. അതേസമയം ക്രൂഡോയിൽ വില അന്താരാഷ്ട്ര വിപണിയിൽ 116 – 117 ഡോളറിലാണ് വിപണനം നടക്കുന്നത്.
ഇന്ധനവില വിമാന സർവീസുകളുടെ ചെലവ് 40 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാന ടിക്കറ്റ് വില ഉയർത്താതെ നിവൃത്തിയില്ലെന്ന നിലപാടിലാണ് കമ്പനികൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രൂഡ് ഓയിലിന് വില 57 ശതമാനമാണ് ഉയർന്നത്. ഈ സമയത്ത് വിമാന ഇന്ധനവില 120 ശതമാനം ഉയർന്നു.
വിമാന ഇന്ധനവില ഉയരുന്നതും അതേസമയം ഇന്ത്യൻ രൂപയുടെ വില താഴേക്ക് പോകുന്നതും വിമാനക്കമ്പനികൾക്ക് ഉണ്ടാക്കിയിരിക്കുന്ന വെല്ലുവിളി ചെറുതല്ല. നിലവിലെ സാഹചര്യത്തിൽ 10 മുതൽ 15 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടിവരും എന്നാണ് സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.