പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: കുറ്റപത്രത്തിന്റെ പകർപ്പുകൾ കോടതിയിൽ ഇന്ന് ഹാജരാക്കും

0
41

കൊല്ലം: പരവൂരിലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന 51 പ്രതികൾക്കെതിരെയുള്ള കുറ്റപത്രത്തിന്റെ പേജുകളുടെ രണ്ടുലക്ഷത്തോളം വരുന്ന പകർപ്പുകൾ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് പരവൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് സൂപ്രണ്ട് എ.ആർ. പ്രേംകുമാറാണ് കോതിയിൽ രേഖകൾ ഹാജരാക്കുന്നത്.

സാക്ഷിമൊഴികൾ, മജിസ്ട്രേറ്റ് മുമ്പകെ കൊടുത്ത മൊഴികൾ, പൊലീസ് റിപ്പോർട്ട്, എഫ്.ഐ.ആർ, പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റുകൾ, പരിക്ക് സർട്ടിഫിക്കറ്റുകൾ, ചികിത്സാരേഖകൾ എന്നിവ ഉൾപ്പടെയുള്ള രേഖകളാണ് കോടതിയിൽ ഹാജരാക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഹാജരായി.

കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10 പുലർച്ചെ 3.30ന് പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായത്. ഔദ്യോഗിക കണക്ക് പ്രകാരം 110 പേരാണ് മരിച്ചത്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തമുണ്ടായത്. ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. കമ്പത്തിനായി നിറച്ചിരുന്ന വെടി മരുന്നിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിൻറെ കണ്ടെത്തൽ. 750ഓളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അതോടൊപ്പം 180 വീടുകളും നിരവധി കിണറുകളും തകർന്നു.