ബിജെപി വക്താവ് നുപുർ ശർമയ്ക്ക് ദില്ലി പൊലീസിന്റെ സുരക്ഷ

0
76

ദില്ലി: നബി വിരുദ്ധ പരാമർശത്തിൽ സസ്പെൻഷനിലായ ബിജെപി വക്താവ് നുപുർ ശർമയ്ക്ക് ദില്ലി പൊലീസിന്റെ സുരക്ഷ. വധ ഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതിയിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. പരാതിയിൽ ദില്ലി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുർ ശർമ ആവശ്യപ്പെട്ടു. നൂപുർ ശർമയെ സസ്പെൻഡ് ചെയ്ത് ബിജെപി പുറത്തുവിട്ട കത്തിൽ അവരുടെ മേൽവിലാസമുണ്ടായിരുന്നു. ഈ കത്ത് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു. 
അതേസമയം ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നൂപുർ ശർമ വ്യക്തമാക്കി. ട്വിറ്ററിലൂടെ ശർമ ക്ഷമാപണം നടത്തി. നൂപുർ ശർമയുടെ പ്രസ്താവനയെ ചൊല്ലി ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് സംഭവം വിവാദമാകുന്നത്. ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ ​ഗൾഫ് രാജ്യങ്ങൾ രം​ഗത്തെത്തിയതോടെ ബിജെപി ഇവരെ സസ്പെൻഡ് ചെയ്തു. പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് നൂപുർ ശർമ പ്രകടിപ്പിച്ചതെന്നും ബിജെപി വിശദമാക്കി.  വിവാദ പരാമർശത്തിൽ മറ്റൊരു നേതാവ് നവീൻകുമാർ ജിൻഡാലിനെയും സസ്പെൻഡ് ചെയ്തിരുന്നു.