ഉത്തര്‍പ്രദേശിലെ രാംപുര്‍, അസംഗഢ് ലോക്‌സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്

0
59

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രാംപുര്‍, അസംഗഢ് ലോക്‌സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്. ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് നിലംതൊട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്.
സമാജ് വാദിയുടെ സിറ്റിങ് സീറ്റുകളാണ് രാംപുര്‍, അസംഗഢ് ലോക്‌സഭാ മണ്ഡലങ്ങള്‍. ജൂണ്‍ 23-നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. 26-നാണ് വോട്ടെണ്ണല്‍.
രാംപുര്‍ എംപിയായിരുന്ന അസംഖാനും അസംഗഢ് എംപിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
രാംപുരില്‍ അസംഖാന്റെ ഭാര്യ തന്‍സീം ഫാത്തിമയെ ആണ് എസ്പി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. അസംഗഢില്‍ ധര്‍മേന്ദ്ര യാദവാണ് സ്ഥാനാര്‍ഥി. ഉപതിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പിയും സ്ഥാനാര്‍ഥികളെ നിറുത്തിന്നില്ലെന്നാണ് വിവരം.